ബീജിങ് : ചൈനയിൽ കനത്ത നാശംവിതച്ച് മെയ്സാക് ചുഴലിക്കാറ്റും പ്രളയവും. പ്രളയക്കെടുതിയിൽ ഇതുവരെ 39 പേർക്ക് ജീവൻ നഷ്ടമായതായാണ് വിവരം. ഗുവാങ്ഷി ഷുവാങ് പ്രദേശത്തെ ഡാം തകർന്നതാണ് മരണസംഖ്യ കുത്തനെ ഉയരാൻ കാരണമായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രളയത്തോടൊപ്പം തന്നെ ജനങ്ങളെ ഭീതിയിലാഴ്ത്തി മറ്റൊരു ദുരന്തം കൂടി ചൈനയിലുണ്ടായിരിക്കുകയാണ്. പ്രളയത്തിൽ മൃഗശാലയും പാമ്പ് വളർത്തൽ കേന്ദ്രങ്ങളും തകർന്ന്, മൃഗങ്ങളും വിഷപ്പാമ്പുകളും ജനവാസ മേഖലയിലേക്ക് ഒഴുകിയെത്തി. വെള്ളപ്പൊക്കത്തിൽ ഫണമുയർത്തി വിഹരിക്കുന്ന വിഷപ്പാമ്പുകളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിലർ വിഷപ്പാമ്പുകളെ പിടിക്കാൻ വെള്ളത്തിലിറങ്ങുന്നതും കാണാം.
പാമ്പുകളെ ഭക്ഷണമാക്കാനാണ് ഇത്തരത്തിൽ ആളുകൾ ഇവയുടെ പിന്നാലെ കൂടിയിരിക്കുന്നതെന്ന് എക്സിൽ ആളുകൾ കുറിച്ചു. തൊള്ളായിരത്തോളം പാമ്പുകൾ ഫാമുകളിൽനിന്ന് പുറത്തുപോയതാണ് ഗ്ലോബൽ ടൈംസും മറ്റ് ചൈനീസ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. പാമ്പുകടിയേറ്റ് ഒരു സ്ത്രീ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. നഗരത്തിലെ ഡെങ്‌വെയ് എന്ന ഗ്രാമത്തിലുള്ള പാമ്പ് വളർത്തൽ കേന്ദ്രത്തിന്റെ മതിൽക്കെട്ടുകളാണ് തകർന്നത്. പരമ്പരാഗത ചൈനീസ് മരുന്നുകൾക്കും മാംസത്തിനുമായി മൂർഖൻ പാമ്പുകൾ, വാട്ടർ സ്നേക്ക്സ് തുടങ്ങിയവയെ വൻതോതിൽ വളർത്തുന്ന കേന്ദ്രമാണിത്. മാംസം, തുകൽ ഉത്പന്നങ്ങൾ, പരമ്പരാഗത ചികിത്സ തുടങ്ങിയവയ്ക്ക് 30 ദശലക്ഷത്തോളം പാമ്പുകളെ ഇവിടെ വളർത്തുന്നുവെന്നാണ് റിപ്പോർട്ട്. ഗ്വാങ്സി മേഖലയിലെ ഒരു മൃഗശാലയിൽനിന്ന് സീബ്രാകളും പന്നികളും അടക്കം നൂറുകണക്കിന് മൃഗങ്ങൾ പുറത്തുചാടിയതായും റിപ്പോർട്ടിൽ പറയുന്നു.






























