പത്തനംതിട്ട : ചിറ്റാറിലെ ഫാം ഉടമയായ പി പി മത്തായി വനം വകുപ്പിൻ്റെ കസ്റ്റഡിയിലിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ആരോപണ വിധേയരായ വനം വകുപ്പ് ഉദ്യോഗസ്ഥരെ കേസിൽ നിന്ന് രക്ഷിച്ചെടുക്കാൻ ഉന്നതതലത്തിൽ ഇടപെടലുകൾ നടക്കുന്നുവെന്ന് ആക്ഷേപം ശക്തമാകുന്നു. മത്തായിയുടെ മരണത്തിനു കാരണക്കാരായ ഉദ്യോഗസ്ഥരെ രക്ഷിച്ചെടുക്കാനുള്ള വനം വകുപ്പിന്റെ സ്ഥലം മാറ്റ ഉത്തരവാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി വിവരവകാശ രേഖ വഴിയാണ് പുറത്തു വന്നത്.
മത്തായിയുടെ ദുരുഹ മരണം വിവാദമായതോടെ വനം വകുപ്പ് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ഇവർ സസ്‌പെൻഷനിൽ പോകുമ്പോഴാണ് സ്ഥലമാറ്റ ഉത്തരവും എത്തുന്നത്. എന്നാൽ സ്ഥലം മാറ്റ വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനും വനം വകുപ്പ് തയ്യാറായിട്ടില്ലയെന്ന ആരോപണം ഉയർന്നിരിക്കുകയാണ്.
ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലുണ്ടായിരുന്ന എ.കെ.പ്രദീപ്കുമാറിനെ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിലേക്കും, ഇ.ബി.പ്രദീപ്കുമാറിനെ രാജാംപാറയിലേക്കും, എൻ.സന്തോഷ്, റ്റി.അനിൽകുമാർ, വി എം.ലക്ഷ്മി എന്നിവരെ കരികുളം സ്റ്റേഷനിലേക്കുമാണ് മാറ്റിയിട്ടുള്ളത്. ഇതിന് പിന്നാലെ വാച്ചർമാർക്കും സ്ഥലംമാറ്റ ഉത്തരവ് നൽകിയിട്ടുണ്ട് സർവീസ് ഓർഡർ നമ്പർ 35/2020 ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം വിജ്ഞാപനമാക്കിയും 36/2020 സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരുടെ സ്ഥലംമാറ്റം ശരിവെച്ചുമാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സർവ്വീസ് ഓർഡർ 36/2020 .ട്രൈബൽ വാച്ചർമാരുടെ സ്ഥലംമാറ്റവും ഇതിൽ പരാമർശിക്കുന്നുണ്ട്. പത്തനാപുരം തലവൂർ സ്വദേശി ടി പ്രകാശ് നായർ നൽകിയ വിവരവകാശ രേഖയുടെയാണ് വനം വകുപ്പിൻ്റെ കള്ളക്കളി പുറത്തുവന്നത്.
പുതിയ ഉത്തരവിലൂടെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസിലെ സെക്ഷൻ ഓഫീസറായ എ.കെ പ്രദീപ് കുമാറിനെ ഗൂഡ്രിക്കൽ റെയിഞ്ചിലെ പച്ചക്കാനം ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് മാറ്റി പകരം കെ,സി ഷൈനിനെ പകരമായി ചിറ്റാറിലേക്ക് നിയമിച്ചിരിക്കുന്നത്. ബീറ്റ് ഓഫീസർമാരായ എൻ, സന്തോഷ്. ടി. അനിൽകുമാർ, ലക്ഷ്മി വി എം എന്നിവരെ റാന്നി കരികുളം ഫോറസ്റ്റ് സ്‌റ്റേഷനിലേക്കും പകരമായി ഷിനിൽ. സോജൻലാൽ, സരിത എന്നിവരെയാണ് ചിറ്റാർ സ്‌റ്റേഷനിലേക്ക് നിയമിച്ചിരിക്കുന്നത്. ഓദ്യോഗിക വിജ്ഞാപനം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാതെയുള്ള ഈ നീക്കമാണ് വിവാദമായത്. വനം വകുപ്പ് വാച്ചർമാരായ ഇ.ബി പ്രദീപ് കുമാർ, എ. പി രാമചന്ദ്രൻ എന്നിവരേ റാന്നിയിലേക്കും പിന്നീട് ചിറ്റാറിലേക്കും മാറ്റിയിട്ടുണ്ട്. രേഖ വെബ് സൈറ്റിൽ പ്രസിദ്ധികരിക്കാത്തതല്ല ടെക്നിക്കൽ എറർ സംഭവിച്ചതാണെന്ന് പറഞ്ഞ് കൈകഴുകനാണ് വനം വകുപ്പിൻ്റെ ശ്രമം.
ജൂലായ് മാസം 28 നാണ് ചിറ്റാറി ലെ കുടുംബ വീട്ടിൽ നിന്നും ഏഴംഗ വനപാലക സംഘം ഫാം ഉടമ മത്തായിയെ കസ്റ്റഡിയിലെടുക്കുന്നത്. അന്ന് വൈകുന്നേരം ആറരയോടെ സ്വന്തം ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ മത്തായിയെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് മത്തായിയുടെ മരണം സംശയം പ്രകടിപ്പിച്ച മത്തായിയുടെ ഭാര്യ ഷീബയും മറ്റു ബന്ധുക്കളും മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് ശിക്ഷ ലഭിക്കും മൃതദ്ദേഹം സംസ്കരിക്കില്ല എന്ന നിലപാടിൽ ഉറച്ചു നിന്നു. ഈ ഒറ്റപ്പെട്ട സംഭവം ദേശീയ ശ്രദ്ധ വരെ നേടിയെടുത്തു.
തുടർന്ന് ഹൈക്കോടതി ഇടപെട്ട് സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും മത്തായിയുടെ മൃതദ്ദേഹം സംസ്കരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് മത്തായിയുടെ കുടുംബത്തോട് ഉത്തരവിടുകയും ചെയ്തു. മത്തായിയുടെ മരണത്തിനു ശേഷം നാൽപ്പതാം നാളാണ് മത്തായിയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. മത്തായിയുടെ മരണത്തിൽ തിരുവനന്തപുരം സി ബി ഐ യൂണിറ്റിൻ്റെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.