ചിറ്റാർ : പൊന്നുവിന്റെ ഭാര്യ ഷീബയും മക്കളായ സോനാ എൽസ മത്തായി, ഡോനാ എൽസ മത്തായി എന്നിവരും , അമ്മ എലിയാമ്മയും സഹോദരനും സമരപന്തൽ സന്ദർശിച്ച് സമരത്തിന് അനുഭാവം രേഖപ്പെടുത്തിയത്
വികാരനിർഭരമായ രംഗങ്ങൾക്ക് ഇടയാക്കി. തൊഴുകൈകളോടുകുടി ഷീബ മൈക്കിനു മുന്നിൽ നിന്നെങ്കിലും വാക്കുകൾ മുഴുമിപ്പിക്കാനായില്ല. വിങ്ങിപ്പൊട്ടിയ ഷീബ നാട്ടുകാരുടെ നൊമ്പരമായി.
ഷീബയും കുടുംബവും സമരപന്തലിൽ നിന്നും മടങ്ങി പോയതിന് ശേഷം കെ.എസ്.യു പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ചിറ്റാർ ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് നീങ്ങിയത് സംഘർഷത്തിനിടയാക്കി. രണ്ട് കെ.എസ്.യു പ്രവർത്തകർക്ക് പരുക്കേറ്റു . തുടർന്ന് ബാബു ജോർജ്ജ് , പി. മോഹൻരാജ് , ജി. രതികുമാർ , റിങ്കു ചെറിയാൻ , അഡ്വ.വി.ആർ സോജി , റോയിച്ചൻ ഏഴിക്കകത്ത് , ബഷീർ വെള്ളത്തറ , സലിം പി. ചാക്കോ എന്നിവർ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു.
സമരത്തെ അമർച്ച ചെയ്യുവാൻ പോലീസ് ബോധപൂർവ്വം ശ്രമിക്കുകയായിരുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ പോലീസ് സാന്നിദ്ധ്യമില്ലായിരുന്നു. ഇന്ന് മനപൂർവ്വം പോലിസിനെ സമരപന്തലിന് മുന്നിൽ വിന്യസിക്കുകയായിരുന്നു മുൻകാല ഡി.വൈ.എഫ് ഐ നേതാക്കളായ രണ്ട് പോലീസുകാരാണ് പ്രവർത്തകരെ മർദ്ദിച്ചത്. ഭീഷണികൊണ്ട് സമരത്തെ അടിച്ചമർത്താമെന്ന് കരുതേണ്ടെന്നും ബാബു ജോർജ്ജ് പറഞ്ഞു.






























