പത്തനംതിട്ട : സ്ത്രീ സമത്വം, സാർവ്വത്രിക വിദ്യാഭ്യാസം എന്നീ ആശയങ്ങൾ മുൻനിർത്തി പ്രവർത്തിച്ച മഹാനായസാമൂഹ്യ പരിഷ്കർത്താവായിരുന്നു ചട്ടമ്പി സ്വാമികൾ എന്ന് നിയമസഭാ ഡെപ്യൂട്ടീ സ്പീക്കർ ചിറ്റയം ഗോപകുമാർ. 113 ആമത് അയിരുർ ഹിന്ദുമത പരിഷത്തിൻ്റെ സമാപന സഭ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചട്ടമ്പി സ്വാമികളുടെ ആശയങ്ങൾ ഇന്ന് കേരള സമൂഹത്തിൽ യാഥാർത്ഥ്യമായി കഴിഞ്ഞു. എന്നാൽ സാർവ്വത്രിക വിദ്യാഭ്യാസം രാജ്യം മുഴുവൻ യാഥാർത്ഥ്യമാക്കാൻ ഇന്നും സാധിച്ചിട്ടില്ല. ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ ഉന്നതിയിൽ നിൽക്കുന്ന കാലഘട്ടമാണ് ഇന്നുള്ളത്. എന്നാൽ ഒരു നല്ല മനുഷ്യനെ സൃഷ്ടിക്കാൻ ശാസ്ത്രത്തിന് സാധ്യമാകില്ല. എന്നാൻ ചെറുകോൽപ്പുഴ കൺവെൻഷൻ പോലെയുള്ള കൺവെൻഷനുകളിലൂടെ നല്ല മനുഷ്യനെ സൃഷ്ടിക്കാൻ സാധിക്കുമെന്നും ചിറ്റയം ഗോപകുമാർ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ ഹിന്ദുമത മഹാ മണ്ഡലം പ്രസിഡൻ്റ് പി എസ് നായർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജർമ്മനിയിലെ യോഗവിദ്യാ ആശ്രമം മഠാധിപതി സ്വാമി സുഖദേവ് ജി ബ്രെറ്റ്സ് മുഖ്യ പ്രഭാഷണം നടത്തി.
ഏതോ അതിവിദൂര കാലം മുതൽ കാലത്തെ അതിജീവിച്ച് ഇന്നും നിലനിൽക്കുന്ന മഹത്തായ ധർമ്മമാണ് സനാതന ധർമ്മമെന്ന് സ്വാമി സുഖദേവ് ജി ബ്രെറ്റ്സ് അഭിപ്രായപ്പെട്ടു. ചരിത്രാതീത കാലത്തും ചരിത്ര കാലത്തും വിദൂര ദേശങ്ങളിലും ഹിന്ദു ധർമ്മം വ്യാപിച്ചിരുന്നു. ചരിത്രകാരൻമ്മാരുടെ മനപ്പൂർവ്വമായ ഇടപെടൽ ഉണ്ടാകുന്നതിന് മുൻപ് ബുദ്ധമതം ഹിന്ദുധർമ്മത്തിൻ്റെ ഒരു ശാഖയായാണ് കരുതപ്പെട്ടിരുന്നത്. ഇന്ന് ലോകം മുഴുവൻ ഹിന്ദു ധർമ്മം വ്യാപിക്കുകയാണ്. എല്ലാ മത സാരവും ഏകമെന്ന ഹൈന്ദവ ധർമ്മ സാരത്തിൻ്റെ പ്രസക്തി ഇന്ന് ലോകം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് ഏബ്രാഹാം, മാർഗ്ഗദർശക മണ്ഡലം സംസ്ഥാന കാര്യദർശി സ്വാമി സത് സ്വരൂപാനന്ദ സരസ്വതി ഹിന്ദുമത മഹാമണ്ഡലം എക്സിക്യൂട്ടീവ് കമ്മറ്റി അംഗം അഡ്വ. കെ ജയവർമ്മ , ഹിന്ദു മത മഹാമണ്ഡലം ട്രഷറർ റ്റി കെ സോമനാഥൻ നായർ, ആനന്ദരാജ് തുടങ്ങിയവർ സംസാരിച്ചു.





























