തൃശ്ശൂര്‍ : എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും ആയ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (86) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കവിത, ചെറുകഥ, നോവല്‍, വിവര്‍ത്തനം, നര്‍മ്മലേഖനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ പതിനെട്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, രണ്ട് തവണ കേരള കലാമണ്ഡലത്തിന്റെ വൈസ് ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചു. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ എന്ന പദവിയില്‍ സേവനമനുഷ്ഠിചിരുന്നു.
പത്രപ്രവര്‍ത്തകന്‍, തായമ്പക വിദ്ഗധന്‍ തുടങ്ങി ഒട്ടേറെ മേഖലകളില്‍ പ്രസിദ്ധനാണ്. ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെയും ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തിലെയും കഴക കുടുംബമായ ചൊവ്വല്ലൂര്‍ വാര്യത്തെ അംഗമാണ്. ചലച്ചിത്രങ്ങള്‍ക്കും നിരവധി ആല്‍ബങ്ങള്‍ക്കും രചന നിര്‍വ്വഹിച്ചിട്ടുണ്ട്. ഭക്തിഗാനരചയിതാവ് എന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധേയനായി.
2500 ലേറെ ഭക്തിഗാനങ്ങള്‍ എഴുതി. മിക്കതും ഇന്നും മലയാളി ഒരു ശീലം പോലെ കേള്‍ക്കുന്നവ: പ്രശസ്തമായ ചിലത്: ഒരു നേരമെങ്കിലും, അഷ്ടമിരോഹിണി നാളിലെന്‍ മനസ്സൊരു, മൂകാംബികേ ദേവി ജഗദംബികേ, അമ്പലപ്പുഴയിലെന്‍ മനസ്സോടിക്കളിക്കുന്നു, തിരുവാറന്മുള കൃഷ്ണാ, ഒരു കൃഷ്ണതുളസീ ദളമായി ഞാനൊരു ദിനം, ആനയിറങ്ങും മാമലയില്‍, ഉദിച്ചുയര്‍ന്നൂ മാമല മേലെ, കാനനവാസാ കലിയുഗവരദാ, മാമലവാഴും സ്വാമിക്ക്, രാധേ പറഞ്ഞാലും, ശ്രീരാഗം, കര്‍പ്പൂരദീപം, ചൈതന്യം തുടങ്ങിയ സിനിമകള്‍ക്കും തിരക്കഥയെഴുതി. ഹരിഹരന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റായ ‘ സര്‍ഗം ‘ സിനിമയ്ക്ക് സംഭാഷണം എഴുതി.































