റാന്നി: പുഷ്പലതയുടെ വീട്ടിൽ ഇനി മുതൽ ക്രിസ്തുമസ് വിളക്ക് തെളിയും. അറിവില്ലാത്ത വിധവയായ വീട്ടമ്മയ്ക്ക് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അടിച്ചേൽപ്പിച്ച അധികഭാരം ചില്ലറയൊന്നുമല്ലായിരുന്നു. അഡ്വ. പ്രമോദ് നാരായൺ എംഎൽഎയുടെ നിരന്തര ഇടപെടലാണ് ഈ അധികഭാരത്തിൽ നിന്ന് ഒഴിവാക്കാനും അവരുടെ വീട്ടിൽ വീണ്ടും വെളിച്ചമെത്താനും ഇടയാക്കിയത്. കഴിഞ്ഞ 15ന് പ്ലാങ്കമൺ കരിംപ്ലാനിൽ പുഷ്പലത ചെങ്ങന്നൂരിൽ വീട്ടുജോലിക്ക് പോയപ്പോഴാണ് ലൈഫിൽ നിർമ്മിച്ച ഇവരുടെ വീട്ടിലെ വർക്ക് ഏരിയയ്ക്ക് വലയിടുന്നതിനായി തൊഴിലാളികൾ എത്തിയത്. ആളില്ലെങ്കിലും തങ്ങൾ പുറത്തുനിന്ന് കരണ്ട് എടുത്തുകൊള്ളാം എന്ന് പറഞ്ഞപ്പോൾ പുഷ്പലത സമ്മതിക്കുകയായിരുന്നു.
ഈ സമയം മീറ്റർ റീഡിങ് എടുക്കാൻ വന്ന ആളാണ് അനുമതിയില്ലാതെ കറന്റ് എടുക്കുന്ന കാര്യം കെഎസ്ഇബി അധികൃതരെ അറിയിച്ചത്. കെഎസ്ഇബി അധികൃതർ അറിയിച്ചത് അനുസരിച്ച് പിറ്റേന്ന് തന്നെ ഉന്നത ഉദ്യോഗസ്ഥരെ സന്ദർശിച്ച് തനിക്ക് ഇത്തരത്തിൽ അനുമതി എടുക്കുന്ന കാര്യം അറിയില്ലായിരുന്നുവെന്നും തൊഴിലാളികൾ ഉള്ളപ്പോൾ താൻ വീട്ടിലില്ലായിരുന്നുവെന്നും തന്റെ അറിവോടെ അല്ലെങ്കിലും ചെയ്ത തെറ്റിന് മാപ്പ് നൽകണമെന്നും ഉന്നത ഉദ്യോഗസ്ഥരോട് ഇവർ കേണപേക്ഷിച്ചു. എന്നാൽ ഇത് ചെവിക്കൊള്ളാൻ അവർ തയ്യാറായില്ല. പിഴയായി 57,005 രൂപ ഇടുകയും വൈദ്യുതി മോഷണത്തിന് പോലീസിൽ കേസ് നൽകുകയും ചെയ്തു. അന്നുതന്നെ കെഎസ്ഇബി അധികൃതർ ഇവരുടെ വീട്ടിലെത്തി മീറ്റർ ഉൾപ്പെടെ അഴിച്ചു കൊണ്ടുപോയി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
തുടർന്ന് പുഷ്പലത എംഎൽഎയെ സന്ദർശിക്കുകയും ഇത്രയും രൂപ അടയ്ക്കാൻ ദിവസവും 600 രൂപ മാത്രം ലഭിക്കുന്ന തനിക്ക് കഴിയില്ലെന്നും ആത്മഹത്യ അല്ലാതെ മറ്റു മാർഗങ്ങൾ ഒന്നുമില്ലെന്ന് പറയുകയും ചെയ്തു. ഇവരുടെ ദുരവസ്ഥ നേരിട്ട് മനസ്സിലാക്കി എംഎൽഎ ഇടപെട്ട് പിഴ കുറച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതർ അതിനു തയ്യാറായില്ല. തുടർന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുമായും ഉയർന്ന ഉദ്യോഗസ്ഥരുമായും എംഎൽഎ ബന്ധപ്പെട്ടു. ഇതിന്റെ ഫലമായി പിഴ 1425 രൂപയായി കുറച്ച് തിങ്കളാഴ്ച രാവിലെ തന്നെ ഇവരുടെ വീട്ടിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. അങ്ങനെ 13 ദിവസത്തിന് ശേഷം വീണ്ടും പുഷ്പലതയുടെ വീട്ടിൽ വൈദ്യുതി എത്തി.





























