കോന്നി : പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന കോന്നി ഫെസ്റ്റിന് തിരക്കേറുന്നു. ഡിസംബര്‍ 22 ന് ആരംഭിച്ച കോന്നി ഫെസ്റ്റ് ജനുവരി 4 ന് അവസാനിക്കും. പക്ഷി മൃഗാദികളുടെ പ്രദർശനം കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുകയാണ്. മരുഭൂമിയിലെ കപ്പൽ എന്ന് അറിയപ്പെടുന്ന ഒട്ടകം മുതൽ ലക്ഷങ്ങൾ വിലമതിക്കുന്ന ആഫ്രിക്കൻ പൈതൻ എന്ന വളർത്ത് പാമ്പും മക്കാവോ തത്തയും അടക്കം കോന്നി ഫെസ്റ്റിൽ വിസ്മയം തീർക്കുകയാണ് പക്ഷി മൃഗാദികളുടെ പ്രദർശനം. തിരുവല്ല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദ്വീപ് ബേർഡ് ഷോപ്പ് എന്ന സ്ഥാപനമാണ് വളർത്ത് മൃഗങ്ങളുടെ പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. രാജഭരണകാലത്ത് രാജാക്കൻമാർ സഞ്ചരിച്ചിരുന്ന മാർവാരി കുതിര, കാത്തിയാർ വാരികുതിര, അതിമനോഹരമായ പോണികുതിര, യമു, മരുഭൂമിയിലെ പാനൂർ ആട്, കെനേടിയൻ പിക്മി, അതിവർണ്ണമായ രോമങ്ങൾ നിറഞ്ഞ സിങ്കോട്ട്, തമിഴ്നാട്ടില്‍ നിന്ന് എത്തിച്ച ക്യാൻഗരേജ് കാള തുടങ്ങി കണ്ടതും കേട്ടതുമായ നിരവധി മൃങ്ങളുടെയും പക്ഷികളുടെയും ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ആഫ്രിക്കൻ പൈതൻ എന്ന വളർത്ത് പാമ്പിനെ തോളിൽ ഇട്ട് ഫോട്ടോ എടുക്കുന്നവരും അനവധിയാണ്. കോന്നി ഫെസ്റ്റ് തുടങ്ങിയതു മുതൽ ഒട്ടേറെ ആളുകൾ ആണ് പക്ഷി മൃഗാദികളുടെ പ്രദർശനം വീക്ഷിക്കുവാൻ എത്തുന്നത്. വൈകുന്നേരങ്ങളിൽ ആണ് തിരക്ക് കൂടുതൽ. കേരളത്തിൽ സാധാരണയായി കണ്ട് വരാത്ത പക്ഷികളെയും മൃഗങ്ങളെയും വളരെ അടുത്ത് കണ്ടതിൽ വലിയ സന്തോഷത്തോടെയാണ് ഇവിടെ എത്തുന്ന കുട്ടികളും മുതിർന്നവരും മടങ്ങുന്നത്. ഈ പ്രദർശനം കാണുവാൻ വേണ്ടിമാത്രം സമീപ ജില്ലകളില്‍ നിന്നുപോലും കുടുംബസമേതം ഇവിടെ ആളുകള്‍ എത്തുന്നു. പ്രദർശനം കാണുവാൻ എത്തുന്നവർ മൃഗങ്ങളുടെയും പക്ഷികളയുടെയും എല്ലാം ചിത്രങ്ങളും പകർത്തിയാണ് മടക്കം. കോന്നി ഫെസ്റ്റിൽ ഈ പ്രദർശനം കാണുവാൻ എത്തുന്നവരുടെ എണ്ണം അനുദിനം വർധിക്കുകയാണ്.





























