റാന്നി : റാന്നി വലിയകലുങ്ക് – കാളപ്പാലം വലിയ തോട്ടിൽ വന്‍ തോതിൽ ഇറച്ചിമാലിന്യങ്ങൾ തള്ളിയ നിലയില്‍ കണ്ടെത്തി. കുളത്താനി ഭാഗത്താണ് തോടിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയിൽ അറവുമാലിന്യങ്ങളും ഹോട്ടൽ അവശിഷ്ടങ്ങളും തള്ളിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റാന്നി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന ആരംഭിച്ചു. മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കര്‍ശനമായ നിയമനടപടികൾ ആരംഭിച്ചതായും ഗ്രാമ പഞ്ചായത്ത് അധികൃതർ അറിയിച്ചു. വലിയ കലുങ്ക് മുതൽ മന്ദിരംപടി വരെയുള്ള ഭാഗങ്ങളിൽ നൂറുകണക്കിന് പ്രദേശവാസികളാണ് കുളിക്കാനും മറ്റ് ദൈനംദിന ആവശ്യങ്ങൾക്കുമായി ഈ തോട്ടിലെ വെള്ളത്തെ ആശ്രയിക്കുന്നത്.
പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസ്സ് കൂടിയായ വലിയ തോട്ടിലേക്ക് വിഷ മയമായ ഇറച്ചി മാലിന്യങ്ങൾ തള്ളുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും പരിസ്ഥിതി നാശത്തിനും കാരണമാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഏത് ഹോട്ടലിൽ നിന്നാണ് മാലിന്യം തോട്ടിലേക്ക് തള്ളിയതെന്ന് അടിയന്തിരമായി കണ്ടെത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കുറ്റം തെളിയിക്കപ്പെടുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടു.





























