മല്ലപ്പളളി : ചുങ്കപ്പാറ – കോട്ടാങ്ങൽ സി.കെ റോഡിൽ അപകടാവസ്ഥയിലായ തൈക്കാവ് പടിക്കലെ കലുങ്ക് പൊളിച്ച് പുതിയ കലുങ്ക് നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2018 ലെ പ്രളയത്തിൽ തോട് കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് കലുങ്കിന്റെ സംരക്ഷണഭിത്തികൾക്ക് ബലക്ഷയം സംഭവിച്ചിരുന്നു. ഇതോടെ കലുങ്കിന്റെ ഒരു വശത്ത് വിളളൽ രൂപപ്പെട്ടതാണ്. വർഷങ്ങൾ കഴിഞ്ഞതോടെ ഇടിഞ്ഞ് താഴാൻ തുടങ്ങി. കലുങ്ക് പൂർണ്ണമായും തകർന്ന് ഏത് നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലെത്തി. അപകട സൂചന അറിയിക്കാൻ നാട്ടുകാർ കമ്പിയും കല്ലും വെച്ചിരിക്കുകയാണിപ്പോൾ. കലുങ്കിന്റെ ശോച്യാവസ്ഥ മനസ്സിലാക്കി വലിയ വാഹനങ്ങൾ ഇതു വഴി കടന്നുപോകുന്നത് നിരോധിച്ചതുമാണ്.
എന്നാല്‍ അമിതഭാരം കയറ്റിയ നിരവധി വാഹനങ്ങളാണ് ഇതു വഴി കടന്നുപോകുന്നതും. ചുങ്കപ്പാറ – കോട്ടാങ്ങൽ പ്രധാന റോഡിൽ വാഹന ഗതാഗതം തടസ്സപ്പെടുമ്പോൾ വാഹനങ്ങൾ തിരിച്ചു വിടുന്ന പ്രധാന ബൈപ്പാസ് റോഡു കൂടിയാണ് സി.കെ റോഡ്. കാൽനടയാത്രക്കാരും ഏറെയുള്ള റോഡാണ്. കലുങ്ക് തകർന്ന് ഗതാഗതം തടസ്സമായാൽ നൂറുകണക്കിന് ആളുകൾക്ക് ദുരിതമാകും. ഇവിടെ പുതിയ കലുങ്ക് നിർമ്മിക്കുന്നതിന് നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. റോഡ് ഉന്നത നിലവാരത്തിൽ പണിയുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും നടപടി എങ്ങുമെത്തിയിട്ടില്ല. അധികൃതരുടെ അനാസ്ഥയാണ് പുനരുദ്ധാരണനടപടികള്‍ വൈകുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.





























