തിരുവനന്തപുരം : ഒരാളുടെ പേരുമാത്രം സമർപ്പിച്ച സംസ്കൃത സർവകലാശാലാ വി.സി നിയമനത്തിന് അപേക്ഷിച്ചത് ഏഴുപേർ. അപേക്ഷകരിൽനിന്ന് തെരഞ്ഞടുത്തവരുടെ പാനൽ സമർപ്പിക്കുന്നതിനു പകരം ഒരാളുടെ പേരുമാത്രം നിർദേശിച്ചതാണ് ഗവർണർ ഫയൽ മടക്കാനിടയാക്കിയത്. എന്നാൽ ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഒരാളോട് ഒരു പേരുമാത്രം സമർപ്പിച്ചാൽ മതിയെന്ന് ഗവർണർ നിർദേശിച്ചതിനാലാണ് അങ്ങനെ ചെയ്തതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. കാലടി സംസ്കൃത സർവകലാശാലയ്ക്ക് വി.സി യെ കണ്ടെത്താൻ കമ്മിറ്റിയെ നിയോഗിച്ചത് സെപ്റ്റംബർ ഒൻപതിനായിരുന്നു. സർവകലാശാലാ നിയമപ്രകാരം രണ്ടുമാസമാണ് കമ്മിറ്റിയുടെ കാലാവധി. ഈ കാലാവധിക്കുള്ളിൽ വി.സി നിയമനത്തിനായി പരിഗണിക്കേണ്ടവരുടെ പേരുകൾ ഉൾക്കൊള്ളിച്ച് പാനൽ ഗവർണർക്ക് സമർപ്പിക്കണം.
എന്നാൽ വി.സി നിർണയ സമിതിയുടെ കാലാവധി കഴിഞ്ഞെന്ന കാരണം പറഞ്ഞാണ് സർക്കാർ ഒരാളുടെ പേരുമാത്രം ഉൾക്കൊള്ളിച്ച് ശുപാർശ നൽകിയത്. ഈ ഫയലാണ് ഗവർണർ തിരിച്ചയച്ചത്. ഈ സാഹചര്യത്തിൽ വീണ്ടും പാനൽ സമർപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചെന്ന സൂചനയാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ നടത്തിയത്. നിർണയ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മാത്രമേ വി.സി നിയമനം നടത്താവൂ എന്നാണ് യു.ജി.സി വ്യവസ്ഥ. സമിതിയുടെ കാലാവധി അവസാനിച്ചാൽ ഗവർണർ വീണ്ടും വി.സി നിർണയസമിതി രൂപവൽകരിക്കണം.





























