കോതമംഗലം: സഭാ തർക്കം പരിഹരിക്കാനായി സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന ബില്ലിന് ഗൂഢ ഉദ്ദേശമെന്ന് ഓർത്തഡോക്സ് സഭ പ്രമേയം. സർക്കാർ തീരുമാനത്തിൽ അതൃപ്തി അറിയിച്ചതിന് പിന്നാലെ ഓർത്തഡോക്സ് പള്ളികളിൽ നടത്തിയ പ്രതിഷേധ ദിനത്തിന്റെ ഭാഗമായാണ് പ്രമേയം പാസാക്കിയത്. ഇടതുമുന്നണി തീരുമാനത്തിന് നന്ദി അറിയിച്ച് യാക്കോബായ പള്ളികളിൽ നന്ദി പ്രമേയം വായിച്ചു.സുപ്രീംകോടതി വിധി പാലിച്ചുകൊണ്ട് തന്നെ ഇരു സഭകൾക്കും ആരാധനാസ്വാതന്ത്ര്യം നൽകുന്ന ബില്ലുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിന്റെ നീക്കത്തിൽ കടുത്ത അതൃപ്തി അറിയിച്ചാണ് ഓർത്തഡോക്സ് സഭ പ്രതിഷേധ ദിനം ആചരിച്ചത്. പള്ളികളിലെ പ്രാർത്ഥന ചടങ്ങുകൾക്ക് ശേഷം വിശ്വാസികൾ യോഗം ചേരുകയും പ്രതിഷേധ പ്രമേയം വായിക്കുകയും പാസാക്കുകയും ചെയ്തു.
ബില്ല് സഭാ ഭരണത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മേലുള്ള അധിനിവേശം എന്ന് ഓർത്തഡോക്സ് സഭ നേതൃത്വം അറിയിച്ചു. ജനകീയ പ്രതിരോധ യാത്രയ്ക്കായി കോട്ടയത്തെത്തിയ എം വി ഗോവിന്ദനുമായി സഭാ നേതൃത്വം കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും സർക്കാർ ബില്ലിന്റെ കാര്യത്തിൽ വിട്ടുവീഴ്ച വരുത്തിയിട്ടില്ല.അതേസമയം തർക്കം പരിഹരിക്കുന്നതിനായി സർക്കാർ നടത്തുന്ന ഇടപെടലിൽ യാക്കോബായ സഭ നന്ദി അറിയിച്ചു. പള്ളികളിൽ ഇടയ ലേഖനം വായിക്കുകയും നന്ദിപ്രമേയം പാസാക്കുകയും ചെയ്തു. പള്ളികളിൽ പ്രമേയം പാസാക്കണമെന്നും, അത് സർക്കാരിന് അയച്ചു കൊടുക്കണമെന്നും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ ആഹ്വാനം ചെയ്തിരുന്നു. കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ ഇന്ന് പ്രത്യാശ ദിനമായും ആചരിച്ചു.നാളെ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിൽ ഓർത്തഡോക്സ് സഭ പാളയം സെന്റ് ജോർജ് പള്ളിയിൽ ഉപവാസ യജ്ഞവും നടത്തും.






























