പത്തനംതിട്ട : അനശ്വര നടൻ ക്യാപ്റ്റൻ രാജുവിന്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ മൂന്നാമത് പുരസ്ക്കാരം സംവിധായകനും നടനുമായ ജോണി ആന്റണിയ്ക്ക് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്ക്കാര കമ്മിറ്റി ജനറൽ കൺവീനർ സലിം പി ചാക്കോയും, സിനിമ പ്രേക്ഷക കൂട്ടായ്മ പത്തനംതിട്ട ജില്ല കൺവീനർ പി.സക്കീർ ശാന്തിയും പത്രസമ്മേളനത്തിൽ അറിയിച്ചു. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നടൻ തുടങ്ങിയ മേഖലകളിലെ സജീവസാന്നിദ്ധ്യമാണ് ജോണി ആന്റണിയെ അവാർഡിനായി പരിഗണിച്ചത്. മൊമന്റേയും പ്രശസ്തിപത്രവും നൽകും.
” സി.ഐ.ഡി മൂസ ” എന്ന സിനിമ 2003ൽ സംവിധാനം ചെയ്ത് ജോണി ആന്റണി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. കൊച്ചി രാജാവ്, തുറുപ്പുഗുലാൻ, ഇൻസ്പെക്ടർ ഗരുഡ്, സൈക്കിൾ, ഈ പട്ടണത്തിൽ ഭൂതം, മാസ്റ്റേഴ്സ്, താപ്പാന,ഭയ്യാ ഭയ്യാ, തോപ്പിൽ ജോപ്പൻ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. തുളസിദാസ്, താഹ, ജോസ് തോമസ് എന്നിവരുടെ അസോസിയേറ്റായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചു. 1997 ജനുവരി 18 ന് റിലീസ് ചെയ്ത ” ഇതാ ഒരു സ്നേഹഗാഥ ” യുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. ക്യാപ്റ്റൻ രാജു ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ” ഇതാ ഒരു സ്നേഹഗാഥ ” .
ശിക്കാരി ശംഭു, ഡ്രാമ, ജോസഫ്, ഗാനഗന്ധർവ്വൻ, തട്ടുംപുറത്ത് അച്യൂതൻ, വരനെആവശ്യമുണ്ട്, അയ്യപ്പനും കോശിയും, ഓപ്പറേഷൻ ജാവ, സത്യം മാത്രമേ ബോധിപ്പിക്കാവൂ, ഹൃദയം, ജോ & ജോ, ആറാട്ട്, ഉപചാരപൂർവ്വം ഗുണ്ട ജയൻ, മെമ്പർ രമേശൻ ഒൻപതാം വാർഡ്, പത്രോസിന്റെ പടപ്പുകൾ, മേരി ആവാസ് സുനോ, തിരിമാലി, സബാഷ് ചന്ദ്രബോസ്, തല്ലുമാല, സോളമന്റെ തേനീച്ചകൾ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ അഭിനയം ജോണി ആന്റണി കാഴ്ചവെച്ചു.
ഏറ്റവും പുതിയ ചിത്രങ്ങളായ അനുരാഗം, മോമോ ഇൻ ദുബായ് എന്നിവയിലും ജോണി ആന്റണി അഭിനയിച്ചിട്ടുണ്ട്. സെപ്റ്റംബർ രണ്ടിന് റിലീസ് ചെയ്യുന്ന ഓണ ചിത്രം ” പാൽത്തു ജാൻവറാണ് ” ഏറ്റവും പുതിയ ചിത്രം. കോട്ടയം ജില്ലയിലെ ചങ്ങാനാശ്ശേരി സ്വദേശിയാണ് ജോണി ആന്റണി. ഷൈനിയാണ് ഭാര്യ. ലുധുവിന, അന്ന എന്നിവർ മക്കളാണ്. ജനപ്രിയ നടൻ ജനാർദ്ദനൻ ( 2020), ബാലചന്ദ്രമേനോൻ (2021) എന്നിവർക്കാണ് മുൻ വർഷങ്ങളിൽ ക്യാപ്റ്റൻ രാജൂ പുരസ്ക്കാരം നൽകിയിരുന്നത്. 2022 സെപ്റ്റംബർ പതിനേഴിന് വൈകിട്ട് നാലിന് എറണാക്കുളത്ത് നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം വിതരണം ചെയ്യുമെന്ന് അവർ അറിയിച്ചു.































