ഏറണാകുളം : നാൽപ്പത്തിയാറ് വർഷമായി മലയാള സിനിമ രംഗത്ത് സജീവ സാന്നിധ്യമായ നടൻ ജനാർദ്ദനൻ അതുല്യപ്രതിഭയാണെന്ന് സംവിധായകൻ രൺജി പണിക്കർ പറഞ്ഞു.
സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആദരവും ക്യാപ്റ്റൻ രാജൂ സ്മാരക പുരസ്കാരവും നടൻ ജനാർദ്ദനന് നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാർദ്ദനന്റെ എറണാകുളത്തെ പ്രസാദം വീട്ടിൽവെച്ചായിരുന്നു ചടങ്ങുകള്‍. മികവുറ്റ അഭിനേതാവാണ് ജനാർദ്ദനൻ. അദ്ദേഹത്തിന്റെ സിനിമാജീവിതം പുതിയ തലമുറയ്ക്ക് മാതൃകയാണ്. ക്യാപ്റ്റൻ രാജുവും ജനാർദ്ദനനും പ്രേക്ഷക മനസിൽ ഇടം നേടിയവരാണ്. അവർ അഭിനയിച്ചിട്ടുള്ള കഥാപാത്രങ്ങൾക്ക് നമ്മുടെ നിത്യജീവിതത്തിൽ പോലും ചലനം സൃഷ്ടിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും രൺജി പണിക്കർ പറഞ്ഞു.
നടൻ ജനാർദ്ദനൻ അഭിനയിക്കുകയല്ല, കഥാപാത്രമായി ജീവിക്കുകയാണെന്ന് പ്രശസ്തി പത്രം നൽകിക്കൊണ്ട് സംവിധായകൻ എം. പത്മകുമാർ പറഞ്ഞു. നാൽപത്തിയാറ് വർഷത്തെ സിനിമ ജീവിതത്തിൽ ആദ്യം കിട്ടിയ പുരസ്കാരം പ്രിയ സുഹൃത്ത് ക്യാപ്റ്റൻ രാജുവിന്റെ പേരിൽ എന്നത് ഏറെ അഭിമാനം ഉണ്ടെന്നും ഈ അവാർഡ് സിനിമ പ്രേക്ഷക കൂട്ടായ്മ നൽകിയതില്‍ ഏറെ സന്തോഷമുണ്ടെന്നും ജനാർദ്ദനൻ പറഞ്ഞു.
സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വിക്ടർ ടി. തോമസ്, പി. സക്കീർ ശാന്തി, എസ്. അഫ്സൽ, രതീഷ് മുട്ടപ്പള്ളിൽ എന്നിവർ പങ്കെടുത്തു.