ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ ഇന്നു നടത്താൻ നിശ്ചയിച്ചിരിക്കുന്ന പാർലമെന്റ് മാർച്ച് വിലക്കിയതോടെ ജന്തർ മന്തർ യുദ്ധകളത്തിനു സമാനം. പ്രതിഷേധം തടയുന്നതിനായി ഡൽഹി പോലീസ് പ്രദേശത്ത് അഭൂതപൂർവമായ സുരക്ഷാ കോട്ടയാണ് തീർത്തിരിക്കുന്നത്. ജന്തർ മന്തറിലേക്കു പ്രവേശിക്കുന്ന എല്ലാ വഴികളും പോലീസ് പൂർണമായി അടച്ചുപൂട്ടി. കണ്ണീർവാതകം പ്രയോഗിക്കാൻ സജ്ജമാക്കിയ വാഹനങ്ങളും വൻ പോലീസ് സന്നാഹവും ബാരിക്കേഡുകൾക്കു കാവലുണ്ട്. ഇന്നലെ രാത്രിയും തെരുവ് നിറയെ യുവാക്കൾ നിലയുറപ്പിച്ചു. പ്രദേശത്തെ യുവാക്കളുടെ എണ്ണം കൂടിവരികയാണ്. ക്വിക്ക് റെസ്‌പോൺസ് ടീമുകൾ ഉൾപ്പെടെ മുന്നൂറിലധികം പോലീസ് ഉദ്യോഗസ്ഥരെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
ഡപ്യൂട്ടി കമ്മിഷണർ, അഡീഷനൽ ഡിസിപി റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സാഹചര്യം നേരിട്ടു നിരീക്ഷിക്കുകയാണ്. നടൻ പ്രകാശ് രാജ് ഉൾപ്പെടെയുള്ളവർ സമരസ്ഥലത്ത് തുടരുന്നുണ്ട്. പ്രതിഷേധ സ്ഥലത്തേക്കുള്ള പ്രവേശനം കർശനമായ പരിശോധനകൾക്കു വിധേയമാണ്. വരുന്നവരുടെ ബാഗുകൾ ഉൾപ്പെടെ സ്‌കാനറിലൂടെ കടത്തിവിട്ട് സ്റ്റിക്കർ പതിച്ച ശേഷമേ പ്രവേശിപ്പിക്കുന്നുള്ളൂ. സ്ത്രീകളെയും പുരുഷന്മാരെയും പ്രത്യേകം പോലീസ് ഉദ്യോഗസ്ഥർ ശരീര പരിശോധന നടത്തുന്നുണ്ട്. കൂടാതെ, പ്രതിഷേധക്കാരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ സിവിൽ വസ്ത്രം ധരിച്ച നിരവധി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും ജനക്കൂട്ടത്തിനിടയിൽ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധക്കാർ കൂട്ടത്തോടെ ഡൽഹിയിലേക്കു കടക്കുന്നത് തടയാൻ അന്തർസംസ്ഥാന പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഡൽഹി അതിർത്തികളിൽ എത്തുന്ന ഓരോ വാഹനങ്ങളും കർശനമായ പരിശോധനയ്ക്കുശേഷമാണ് കടത്തിവിടുന്നത്.






























