ഡൽഹി : പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സമരക്കാരെ തടയാൻ ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ ഇന്നും അടച്ചിടും. ഇന്ന് രാവിലെ ഏഴര മുതൽ ഡൽഹിയിലെ പ്രധാനപ്പെട്ട മെട്രോ സ്റ്റേഷനുകൾ അടച്ചിടാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾക്ക് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. പ്രധാനപ്പെട്ട ഇന്റർചേഞ്ച് സ്റ്റേഷനുകളായ രാജീവ് ചൗക്ക്, മണ്ടി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ് എന്നിവയുൾപ്പെടെയുള്ള സ്റ്റേഷനുകളിലാണ് നിയന്ത്രണങ്ങൾ ബാധകമാവുക. ഈ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ഒരു ലൈനിൽ നിന്നും മറ്റൊരു ലൈനിലേക്ക് ട്രെയിൻ മാറി കയറാൻ അനുമതി ഉണ്ടായിരിക്കും. എന്നാൽ, ഈ സ്റ്റേഷനുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ യാത്രക്കാരെ അനുവദിക്കില്ലെന്ന് പോലീസ് പുറത്തിറക്കിയ അഡ്വൈസറിയിൽ വ്യക്തമാക്കുന്നു.
നീറ്റ്, സിബിഎസ്ഇ പരീക്ഷ ക്രമക്കേടുകൾക്കെതിരെയുള്ള കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധം ഇന്നാണ്. ജില്ലാ തലത്തിൽ മെഴുകുതിരി ജാഥകളും സത്യാഗ്രഹവും സംഘടിപ്പിക്കും. പോലീസ് അതിക്രമം നേരിട്ട വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മാർച്ച്. മെഴുകുതിരി ജാഥകൾ മഹാത്മാ ഗാന്ധിയുടെയോ അംബേദ്കറുടെയോ പ്രതിമകൾക്ക് മുന്നിൽ സമാപിക്കണമെന്നും അവിടെ സത്യാഗ്രഹം സംഘടിപ്പിക്കണമെന്നുമാണ് നിർദേശം.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നതിനിടെ സിജെപിയുമായി കേന്ദ്ര സർക്കാരിന്റെ നിർണായക മൂന്നാം ഘട്ട ചർച്ച ഇന്ന് നടക്കും. ഡൽഹിയിൽ ഉച്ച കഴിഞ്ഞാണ് യോഗം. യോഗത്തിൽ കേന്ദ്ര മന്ത്രി ജെ പി നഡ്ഡ, ജിതേന്ദ്ര സിംഗ് എന്നിവരും സി ജെ പി വക്താക്കളും പങ്കെടുക്കും. ഇന്നലെ നടത്തിയ ചർച്ചയിൽ ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ ഇന്ന് തീരുമാനം അറിയിക്കമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.






























