ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടുകളെത്തുടർന്ന് രാജ്യതലസ്ഥാനത്ത് വിദ്യാർഥി പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ, എൻഡിഎ എംപിമാർക്ക് സുപ്രധാന നിർദ്ദേശങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുട്ടികളെ പ്രകോപിപ്പിക്കരുതെന്നും അവർക്ക് ശരിയായ പാത കാട്ടിക്കൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾ നിലവിൽ തെറ്റിദ്ധരിക്കപ്പെടുകയാണെന്നും അവരെ ശരിയായ ദിശയിലേക്ക് നയിക്കാൻ എംപിമാർ തയ്യാറാകണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നത് എളുപ്പമാണെങ്കിലും അതിൽ നിന്ന് തിരികെ വരുന്നത് വളരെ പ്രയാസകരമാണെന്നും, കുട്ടികളെ ശരിയായ വഴിയിലേക്ക് കൊണ്ടുവരേണ്ടത് ഓരോ ജനപ്രതിനിധിയുടെയും ഉത്തരവാദിത്തമാണെന്നും മോദിയെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
ജി.എം.സി. ബാലയോഗി ഓഡിറ്റോറിയത്തിൽ നടന്ന എൻഡിഎ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിനിധികളുമായി കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. പരീക്ഷാ പേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ഉറപ്പാക്കുക, സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ മോചിപ്പിക്കുക എന്നീ മൂന്ന് പ്രധാന ആവശ്യങ്ങളാണ് സിജെപി പ്രതിനിധികളായ സൗരവ് ദാസും അശുതോഷ് റാങ്കയും മന്ത്രിക്ക് മുന്നിൽ വെച്ചത്.
ചർച്ച നന്നായി നടന്നുവെന്ന് ഇന്ന് നഡ്ഡ പ്രതികരിച്ചു. ജൂൺ അവസാനം മുതൽ പ്രതിഷേധങ്ങളിൽ സജീവമായ സോനം വാങ്ചുക്, പരീക്ഷാ ക്രമക്കേടുകളിൽ സർക്കാരിന്റെ ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും വിദ്യാഭ്യാസ മന്ത്രി രാജി വെക്കണമെന്നും ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരത്തിലായിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് പോലീസ് ഇടപ്പെട്ട് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.






























