വാഷിങ്ടൺ: യു.എസിലെ ലോസ് ആഞ്ചലസിൽ കുടിയേറ്റക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. സംഘർഷ സ്ഥലത്തേക്ക് നാഷനൽ ഗാർഡിനെ അയച്ച് ട്രംപ് ഭരണകൂടം. 2000ത്തോളം വരുന്ന നാഷൽ ഗാർഡ് ഉദ്യോഗസ്ഥരെ ലോസ് ആഞ്ചലസിലേക്ക് വിന്യസിക്കുന്നതിനുള്ള പ്രസിഡൻഷ്യൽ മെമ്മോറാണ്ടത്തിൽ ട്രംപ് ഒപ്പിട്ടു.ലോസ് ആഞ്ചലസ് പ്രദേശത്ത് രണ്ട് ദിവസമായി ഇമിഗ്രേഷൻ അധികൃതരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്ത് നാട് കടുത്തുന്ന ട്രംപ് ഭരണകൂടത്തിൻറെ നടപടിയാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി നടത്തുന്ന അറസ്റ്റുകളും റെയ്ഡുകളുമാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്.
അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപെട്ട് കാലിഫോർണിയയിലെ പാരാമൗണ്ടിൽ വെള്ളിയാഴ്ച പ്രതിഷേധം ആരംഭിച്ചിരുന്നു. പ്രതിഷേധം അമർത്താൻ സുരക്ഷ ഉദ്യോഗസ്ഥർ കണ്ണീർ വാതകം ഉപയോഗിച്ചത് സ്ഥിതി കൂടുതൽ വഷളാക്കി. പ്രതിഷേധക്കാർ വാഹനങ്ങൾക്ക് തീയിടുകയും ഉദ്യോഗസ്ഥരെ തടയുകയും ചെയ്തു. ശനിയാഴ്ച നിരവധി അറസ്റ്റുകൾ രേഖപെടുത്തിയതായും ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. പ്രതിഷേധം കനത്തതോടെയാണ് ട്രംപ് നാഷനൽ ഗാർഡിനെ അയക്കുന്നത്. അശാന്തി തുടർന്നാൽ ക്യാമ്പ് പെൻഡിൽട്ടണിലെ സജീവ നാവികരെയും അണിനിരത്തുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.





























