കുറ്റ്യാടി : അടയ്ക്കാകർഷകരുടെ നട്ടെല്ലൊടിച്ച് കവുങ്ങുകൾക്ക് വ്യാപകമായ രോഗ ബാധ. മഹാളിയും മഞ്ഞളിപ്പുമാണ് അടയ്ക്കാകർഷകരെ ഇപ്പോൾ വലയ്ക്കുന്നത്. മൂപ്പെത്താതെ അടയ്ക്ക പൊഴിഞ്ഞുപോകുന്നതാണ് മഹാളി രോഗത്തിന്റെ ലക്ഷണം. മഞ്ഞളിപ്പ് ബാധിച്ച കവുങ്ങുകളാവട്ടെ കൂമ്പുചീഞ്ഞ് പാടെ നശിക്കും. അടയ്ക്കാവില ഉയരങ്ങളിൽ എത്തിനിൽക്കെയുള്ള രോഗബാധ കർഷകരുടെ പ്രതീക്ഷകളെ തകിടംമറിച്ചിരിക്കുകയാണ്.
കുറ്റ്യാടി മലയോരമേഖലകളിലെങ്ങും മഹാളി വ്യാപകമാണെന്ന് കർഷകർ പറയുന്നു. വിട്ടുമാറാത്ത മഴകാരണം അന്തരീക്ഷത്തിൽ ഈർപ്പസാധ്യത നിലനിൽക്കുന്നതാണ് രോഗവ്യാപനം കൂടാൻ കാരണമെന്ന് കൃഷിവകുപ്പും പറയുന്നു. പ്രതിരോധ നടപടികൾക്കും മഴ കനത്ത വെല്ലുവിളിയാണ്. തുരിശും നീറ്റുകക്കയും ചേർത്തുണ്ടാക്കുന്ന മിശ്രിതം കവുങ്ങിൻ മണ്ടകളിൽ തളിക്കുകയാണ് ഫലപ്രദമായ പ്രതിവിധി. അങ്ങനെ ചെയ്താൽത്തന്നെ ചുരുങ്ങിയത് ഏതാനും മണിക്കുറുകളെങ്കിലും മഴപെയ്യാതെ കിട്ടണം. നിലവിലെ കാലാവസ്ഥയിൽ മഴ എപ്പോൾ പെയ്യുമെന്ന് പ്രവചിക്കാനാവില്ല.
ഒരു കവുങ്ങിന് ഇത്തരം മിശ്രിതം തളിക്കുന്നതിന് ചുരുങ്ങിയത് നൂറ്റമ്പത് രൂപയെങ്കിലും ചെലവുവരുമെന്നാണ് കർഷകർ പറയുന്നു. ഇത്ര വലിയ തുകമുടക്കി മരുന്നുതളിച്ചാൽത്തന്നെ മഴപെയ്താൽ ഒരു പ്രയോജനവും കിട്ടുകയുമില്ല. രോഗംവന്നാൽ മൂപ്പെത്താതെ പൊഴിയുന്ന അടയ്‌ക്ക എടുക്കുന്നതിൽ കച്ചവടക്കാർക്കും താത്പര്യമില്ല. തുച്ഛമായ വില മാത്രമാണ് ഇത്തരം അടയ്ക്കയ്ക്ക് കിട്ടുന്നുള്ളു. അത് സംഭരിക്കാനുള്ള ചെലവ് കൂട്ടിനോക്കിയാൽ പലപ്പോഴും നഷ്ടമാണെന്ന് കർഷകർ പറയുന്നു. അതുകൊണ്ടുതന്നെ മഹാളി ബാധിച്ച കവുങ്ങുകളിലെ അടയ്‌ക്ക വ്യാപകമായി നശിച്ചുപോകുകയാണ്. ഉണങ്ങിയ അടയ്ക്കക്ക് 440-450 രൂപ വരെ കിലോ വിലയുണ്ട്. കഴിഞ്ഞവർഷം ഇതേസമയം 350-380 രൂപയായിരുന്നു വില.