പത്തനംതിട്ട : കരിങ്കൊടി പ്രതിഷേധങ്ങളെപ്പോലും ഭയപ്പെടുന്ന ഭീതത്വത്തിന്റെ പര്യായമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അതുകൊണ്ടാണ് പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ പോലീസിനെയും സി.പി.എം ഗുണ്ടകളേയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. നവകേരളാ സദസ്സിനായി മുഖ്യമന്ത്രി എത്തിച്ചേർന്ന ദിവസം യാതൊരു പ്രകോപനവും ഇല്ലാതെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സഹാസ് പത്തനംതിട്ടയേയും മറ്റ് യൂത്ത് കോൺഗ്രസ് പ്രവർത്തകരേയും ശബരിമല ഹെൽപ്പ് ഡെസ്ക്കിൽ നിന്നും കരുതൽ തടങ്കൽ എന്ന പേരിൽ അറസ്‌റ്റ് ചെയ്യുകയും സമാധാനപരമായി പ്രതിഷേധിച്ച കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സിബി താഴത്തില്ലത്ത്, യൂത്ത് കോൺഗ്രസ് നേതാക്കളായ എം. ജി കണ്ണൻ, വിജയ് ഇന്ദുചൂഡൻ, സാംജി ഇടമുറി മറ്റ് പ്രവർത്തകർ എന്നി രെ പോലീസും സി.പി.എം ക്രിമിനലുകളും ആക്രമിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടി ഭരണകൂട ഭീകരതയാണെന്ന് ഡി.സി.സി പ്രസിഡന്റ് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നടത്തിയ ഈ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ ഡിസംബർ 2O – ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലും ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറവും പറഞ്ഞു. അധികാരത്തിന്റെ എല്ലാ സ്വാധീനവും ഉപയോഗിച്ചും സർക്കാർ ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, കുടുംബശ്രീ, ആശ, അംഗൻവാടി വർക്കർമാർ എന്നിവരെ നിർബദ്ധിച്ചും ഭീഷണിപ്പെടുത്തിയും ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിൽ കൊട്ടിഘോഷിച്ച് നടത്തിയ നവകേരള സദസ്സ് പൊതുജന പങ്കാളിത്തമില്ലാത്തതും ജില്ലയുടെ വികസനത്തിനും ജനങ്ങളുടെ പ്രശ്നങ്ങൾക്കും യാതൊരു സംഭാവനയും നല്കാത്ത പ്രയോജനരഹിതമായ പാഴ് വേലയുമായിരുന്നു എന്ന് ഡി.സി.സി നേതാക്കൾ പറഞ്ഞു. കോൺഗ്രസിൽ നിന്നും പുറത്താക്കിയ പാർട്ടി വിരുദ്ധരും അഴിമതിക്കാരുമായവരെ ചേർത്തുപിടിക്കാനാണോ പത്തനംതിട്ടയിലെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും വ്യക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.





























