തിരുവനന്തപുരം : ഗുണ്ടാനിയമത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് നല്‍കുന്ന ശുപാര്‍ശകളില്‍ മൂന്നാഴ്ചക്കകം ജില്ലാ കലക്ടമാര്‍ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാപ്പാ നിയമ പ്രകാരം ഗുണ്ടകളെ കരുതല്‍ തടുങ്കലില്‍ എടുക്കുന്നതിനും നാടുകടത്തുന്നതിനുമുള്ള ശുപാര്‍ശകളില്‍ കലക്ടര്‍മാര്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നില്ലെന്ന പോലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതലയോഗത്തിലായിരുന്നു തീരുമാനം.
ഗുണ്ടാനിയമപ്രകാരമുള്ള ശുപാര്‍ശകള്‍ പരിശോധിക്കാന്‍ ഒരു ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള സെല്‍ കലക്ടറേറ്റുകളില്‍ രൂപീകരിക്കണം. പോലീസ് ശുപാര്‍ശകളില്‍ കലക്ടര്‍മാര്‍ പ്രത്യേക ശ്രദ്ധ നല്‍കുകയും ജില്ലാ പോലീസ് മേധാവിമാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും വേണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഗുണ്ടാനിയമത്തില്‍ കലക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കാനും ചീഫ് സെക്രട്ടറിയോട് നിര്‍ദേശം നല്‍കി.
ഉന്നതതല യോഗത്തിന്‍റെ തീരുമാനങ്ങള്‍ കലക്ടര്‍മാരെ അറിയിക്കാന്‍ ചീഫ് സെക്രട്ടറി കലക്ടര്‍മാരുടെ യോഗം ചേരും. 140 ശുപാര്‍ശകളില്‍ ഇപ്പോഴും കലക്ടര്‍മാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി യോഗത്തെ അറിയിച്ചു. പല ശുപാര്‍ശകളിലും ആറ് മാസത്തിനകം തീരുമാനം എടുക്കാത്തതിനാല്‍ ശുപാര്‍ശകളുടെ നിയമ സാധുത നഷ്ടമാകുന്നുവെന്നും ഡിജിപി യോഗത്തില്‍ പറഞ്ഞു. ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.






























