റാന്നി : മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലും മാധ്യമ വാർത്തകളും തുണയായി. 2018 ലെ വെള്ളപ്പൊക്കത്തിൽ നനഞ്ഞുപോയ ആധാരങ്ങൾക്ക് നിയമാനുസൃതമായ പകർപ്പുകൾ നൽകാൻ നടപടിയായി. റാന്നി വലിയകാവ് സ്വദേശി വി.പി അനില കുമാരിക്കാണ് ആധാരത്തിന്‍റെ പകര്‍പ്പു നല്‍കാന്‍ ഉത്തരവായത്. 2018 ൽ റാന്നി ഇട്ടിയപ്പാറയിൽ ഹാന്റ് ടെക്സ് ഡിപ്പോ മാനേജർ ആയിരിക്കെ അവിടെ സൂക്ഷിച്ചിരുന്ന ആധാരങ്ങളാണ് വെള്ളം കയറി ഉപയോഗ ശൂന്യമായത്. ആ സമയം തന്നെ അനിലകുമാരി നനഞ്ഞു പോയ ആധാരങ്ങൾ റാന്നി സബ് രജിസ്ട്രാർ ഓഫീസിൽ ഹാജരാക്കുകയും പകരം പകർപ്പ് നൽകുകയും ചെയ്തിരുന്നതാണ്. പിന്നീട് പകർപ്പായി ലഭിച്ച ആധാരങ്ങളുമായി ഗൃഹനിർമാണ വായ്പ യ്ക്കായി എൽ.ഐ.സിയെ സമീപിച്ചപ്പോഴാണ് പകർപ്പായി ലഭിച്ച ആധാരത്തിന് കടലാസിന്റെ വില പോലും ഇല്ലാത്തതാണെന്ന് ബോധ്യമായത്. പ്രളയത്തിൽ നനഞ്ഞത് കൊണ്ടാണ് പകർപ്പ് നൽകിയതെന്ന് സബ് രജിസ്ട്രാർ രേഖപ്പെടുത്താതിരുന്നതാണ് അനില കുമാരിക്ക് വിനയായി മാറിയത്.
സബ് രജിസ്ട്രാർ ഓഫീസിന് സംഭവിച്ച പിഴയായിട്ടും പകർപ്പിൽ ഇക്കാര്യം രേഖപ്പെടുത്താൻ ഇപ്പോഴത്തെ സബ് രജിസ്ട്രാർ തയ്യാറായില്ല. തന്റെ കാലത്തെ സംഭവമല്ല എന്ന മറുപടിയാണ് സബ് രജിസ്ട്രാറിൽ നിന്നും ഉണ്ടായത്. തുടർന്നാണ് അങ്ങാടി ഗ്രാമ പഞ്ചായത്ത് അംഗം പി.എസ് സതീഷ് കുമാറിന്റെ സഹായത്തോടെ അനിലകുമാരി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അനുകൂല നടപടികൾക്കായി സംസ്ഥാന രജിസ്ട്രേഷൻ ഐ.ജിക്ക് നിർദ്ദേശം നൽകി. റാന്നി സബ് രജിസ്ട്രാർ ഓഫീസിന്റെ ഇത്തരം തെറ്റായ നടപടിക്കെതിരെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. തുടർന്നാണ് ടാക്സസ് വകുപ്പിന്റെതായി അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ പുതിയ ഉത്തരവ് പുറത്തിറക്കിയത്. പുതിയ ഉത്തരവിന്റെ കാലാവധി 2022 നവംബർ 1 വരെ ദീർഘിപ്പിച്ചിട്ടും ഉണ്ട്.





























