തിരുവനന്തപുരo : വീഴ്‌ചകൾ പതിവാകുന്നതിന് ഇടയിലും പോലീസിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് കേരള പോലീസ് ഒന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസിന്റെ അടിസ്ഥാന സൗകര്യത്തിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. പോലീസിലെ വിരലിൽ എണ്ണാവുന്ന ചിലർ നടത്തുന്ന പ്രവർത്തികൾ സേനക്ക് മുഴുവൻ കളങ്കം വരുത്തുന്നു. ഇവരുടെ പ്രവർത്തി മൂലം സേനക്ക് തല കുനിയ്‌ക്കേണ്ടി വരുന്നു.
പോലീസ് സേനക്ക് കളങ്കമുണ്ടാക്കുന്നവരോട് ഒരു ദാക്ഷിണ്യവും കാണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊല്ലം റൂറൽ എസ്‌പി ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്‌ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെക്കാൾ പ്രാധാന്യത്തോടെ തന്റെ മുന്നിലെത്തുന്ന ആളുകളെ പോലീസുകാർ കാണുകയും ഇടപെടുകയും വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളിൽ മൂന്നാംമുറ ഉൾപ്പടെയുള്ള പ്രവണതകൾ ഉണ്ടാകുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചു വരികയാണ്. ഉന്നത ഉദ്യോഗസ്ഥർക്ക് നിരീക്ഷിക്കാൻ കഴിയുന്ന രീതിയിലായിരിക്കും ഈ ക്യാമറകൾ സ്ഥാപിക്കുക. ഒന്നര വർഷം വരെ ഈ ദൃശ്യങ്ങൾ സൂക്ഷിക്കും. പോലീസ് കൺട്രോൾ റൂമിലും ഈ ദൃശ്യങ്ങൾ കാണാനാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.