പത്തനംതിട്ട : ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന ശബരിമലയില്‍ കാര്യമായ യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ ഭക്തലക്ഷങ്ങളെ ദുരിതക്കയത്തിലാക്കിയതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം നവ കേരള സദസുമായി മന്ത്രിമാരെ കൂട്ടി കറങ്ങി നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ പറഞ്ഞു. ശബരിമലയോടുള്ള പിണറായി സര്‍ക്കാരിന്‍റെ അവഗണനയില്‍ പ്രതിഷേധിച്ചും ഭക്തരുടെ ദുരിതങ്ങള്‍ അടിയന്തരമായി പരിഹരിക്കുവാന്‍ നടപടികള്‍ ആവശ്യപ്പെട്ടും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട കെഎസ്ആർടിസി കോര്‍ണറില്‍ സംഘടിപ്പിച്ച പ്രതിഷേധ സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്നതിനാല്‍ മാസങ്ങള്‍ക്ക് മുമ്പ് നടത്തേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഉള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങളുടെ പോരായ്മയും സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡ് ജില്ലാ ഭരണ സംവിധാനം എന്നിവകളുടെ ഏകോപനം ഇല്ലായ്മയുമാണ് ഈ സീസണില്‍ ശബരിമല തീര്‍ത്ഥാടകര്‍ അനുഭവിക്കുന്ന യാതനയെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിലെ വികസനത്തില്‍ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് നടപ്പാക്കിയ പദ്ധതികള്‍ അല്ലാതെ പിണറായി സര്‍ക്കാര്‍ യാതൊന്നും ചെയ്തിട്ടില്ല. തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ക്കും സുഖമമായ ദര്‍ശനം സാധ്യമാകുന്നതിനും ദേവസ്വം മന്ത്രി ശബരിമലയില്‍ ക്യാമ്പ് ചെയ്ത് നേതൃത്വം നല്‍കേണ്ടതിന് പകരം നവകേരള സദസ്സില്‍ മുഖ്യമന്ത്രിയോടൊപ്പം യാത്ര ചെയ്യുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം പറഞ്ഞു.
തീര്‍ത്ഥാടകരുടെ ശബരിമലയിലെ തിരക്കും പരിഹാരമില്ലാത്ത ബുദ്ധിമുട്ടുകളും വാര്‍ത്തയായതിനുശേഷമാണ് ദേവസ്വം മന്ത്രി ശബരിമല സന്ദര്‍ശിച്ചതെന്നും അതിനുശേഷം പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും കുറ്റപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും വി.എം സുധീരന്‍ പറഞ്ഞു. കരിങ്കൊടി പ്രതിഷേധങ്ങളുടെ ആശാനായ മുഖ്യമന്ത്രിയും സി.പി.എമ്മും ധൂര്‍ത്തിനെതിരെ കരിങ്കൊടി വീശി നിരുപദ്രവകരമായി പ്രതിഷേധിക്കുന്ന കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുന്നതില്‍ എന്ത് നീതീകരണമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ശബരിമലയിലെ തിരക്ക് വര്‍ഷംതോറും വര്‍ദ്ധിക്കുന്നത് പരിഗണിച്ച് ഭാവന പൂര്‍ണമായ വികസന പരിപാടികള്‍ നടപ്പാക്കണമെന്ന് വി.എം സുധീരന്‍ ആവശ്യപ്പെട്ടു.
ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍ മുഖ്യ പ്രഭാഷണം നടത്തി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, മുന്‍ ഡി.സി.സി പ്രസിഡന്‍റുമാരായ അഡ്വ. കെ. ശിവദാസന്‍ നായര്‍, പി. മോഹന്‍രാജ്, മുന്‍ മന്ത്രി പന്തളം സുധാകരന്‍, മാലേത്ത് സരളാദേവി, എ. ഷംസുദ്ദീന്‍, റിങ്കു ചെറിയാന്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, റോബിന്‍ പീറ്റര്‍, എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, കെ. ജയവര്‍മ്മ, മലയാലപ്പുഴ ജ്യോതിഷ്കുമാര്‍, സുനില്‍.എസ്.ലാല്‍, ജോണ്‍സണ്‍ വിളവിനാല്‍, കെ. ജാസിംകുട്ടി, സജി കൊട്ടയ്ക്കാട്, കാട്ടൂര്‍ അബ്ദുള്‍ സലാം, എം.ജി കണ്ണന്‍, ഹരികുമാര്‍ പൂതങ്കര, ജി. രഘുനാഥ്, എലിസബത്ത് അബു, സിന്ധു അനില്‍, ലിജു ജോര്‍ജ്, എസ്.വി പ്രസന്നകുമാര്‍, ഉണ്ണികൃഷ്ണന്‍ നായര്‍, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, ലാലു ജോണ്‍, രജനി പ്രദീപ്, അലന്‍ ജിയോ മൈക്കിള്‍, ടി.എച്ച് സിറാജുദ്ദീന്‍, ഷാനവാസ് പെരിങ്ങമല, ബാബു മാമ്പറ്റ, ജെറി മാത്യു സാം, അബ്ദുള്‍കലാം ആസാദ്, ഈപ്പന്‍ കുര്യന്‍, എബി മേക്കരിങ്ങാട്ട്, ആര്‍. ദേവകുമാര്‍, സിബി താഴത്തില്ലത്ത്, പ്രൊഫ. പി.കെ മോഹന്‍രാജ് എന്നിവര്‍ പ്രസംഗിച്ചു.































