പാലക്കാട് : സിപിഐഎമ്മില്‍ നിന്നും പുറത്താക്കിയ പി കെ ശശിയുടെ പാർട്ടിയായ ഡിഎംഎഫ് (ഡെമോക്രാറ്റിക് മാര്‍ക്‌സിസ്റ്റ് ഫ്രണ്ട്) ഈ മാസം സിഎംപിയിൽ ലയിക്കും. ജൂലൈ 17ന് തൃശൂരിൽ വെച്ച് നടക്കുന്ന പരിപാടിയിലാണ് ഇരുപാർട്ടികളും തമ്മിലുള്ള ലയനം. സിഎംപി സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായി പി കെ ശശിയെ പ്രഖ്യാപിക്കുമെന്ന് സിഎംപി ജനറല്‍ സെക്രട്ടറിയും മന്ത്രിയുമായ സി പി ജോണ്‍ പറഞ്ഞു. ഡിഎംഎഫിന്റെ സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് പാലക്കാട് നയപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടന്നിരുന്നു. ഇതിനിടെയാണ് നേതാക്കള്‍ സിഎംപി-ഡിഎംഎഫ് ലയന തീയതി പ്രഖ്യാപിച്ചത്. ലയനം സംബന്ധിച്ച് നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പി കെ ശശിയുമായി ചര്‍ച്ച നടത്തിയിരുന്നതായി സിപി ജോണ്‍ പറഞ്ഞു.
സിഎംപിയിലേക്ക് കടന്നുവരുന്ന ഡിഎംഎഫ് പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊഴിഞ്ഞാമ്പാറയില്‍ നിന്ന് ആരംഭിച്ചതാണ് ഈ നീക്കം. കൊഴിഞ്ഞാമ്പാറയില്‍ അന്ന് സിപിഐഎമ്മിനെതിരെ വിമതര്‍ മത്സരിച്ചത് സിഎംപി ചിഹ്നമായ നക്ഷത്ര അടയാളത്തിലായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നശിപ്പിക്കാന്‍ ശ്രമിച്ച സിപിഐഎമ്മിനുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈ നീക്കം. കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞ് ഫാസിസ്റ്റ് സ്വഭാവം കാണിക്കുന്നവര്‍ക്ക് എതിരാണ് സിഎംപിയെന്നും സി പി ജോണ്‍ പറഞ്ഞു.





























