ഡൽഹി : സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ നടപടികൾ നീണ്ടുപോകുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 14 തവണയാണ് കേസിന്റെ വിചാരണ മാറ്റിവെച്ചത്. സിഎംആർഎൽ തുടർച്ചയായി ഹർജികൾ നൽകുന്നതാണ് ഡൽഹി ഹൈക്കോടതിയിൽ നടപടികൾ വൈകാൻ കാരണമാകുന്നത്. ഈ കേസിൽ എസ്എഫ്ഐഒ കഴിഞ്ഞ മാർച്ചിൽ കൊച്ചിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ ഒരു വർഷത്തോളമായിട്ടും വിചാരണാ നടപടികളിലേക്ക് കടക്കാൻ സാധിച്ചിട്ടില്ല.
വിചാരണാ നടപടികൾ വേഗത്തിലാക്കാൻ താല്പര്യമില്ലാത്ത രീതിയിലുള്ള ഇടപെടലുകളാണ് സിഎംആർഎല്ലിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വളരെ നിസ്സാരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പലപ്പോഴും ഹർജികൾ നീട്ടിവെപ്പിക്കുന്നത്. എസ്എഫ്ഐഒ രജിസ്റ്റർ ചെയ്ത കേസ് തന്നെ റദ്ദാക്കണമെന്നാണ് സിഎംആർഎൽ പ്രധാനമായും കോടതിയിൽ ആവശ്യപ്പെടുന്നത്. കൃത്യമായ നടപടികളുണ്ടാകാത്ത സാഹചര്യത്തിലേക്ക് കേസിനെ എത്തിക്കാനാണ് സിഎംആർഎൽ ശ്രമിക്കുന്നതെന്ന ആരോപണവും ഈ ഘട്ടത്തിൽ ഉയരുന്നുണ്ട്.





























