കൊച്ചി : മാസപ്പടി കേസിൽ ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടന്നിരിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഉദ്യോഗസ്ഥർ ഇപ്പോൾ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ചോദ്യം ചെയ്യുകയാണെന്നാണ് പുറത്തുവരുന്ന വിവരം. കൊച്ചിയിലെ ഇ ഡി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ നിപുണയുടെ ചുമതല വഹിക്കുന്ന ആളാണ് ചോദ്യമുനയിലുള്ള ഷിബി എസ് കർത്ത. നേരെത്തെ ഇഡി പത്തിടങ്ങളിൽ നടത്തിയ റെയ്‌ഡിൽ ഷിബിയുടെ കമ്പനിയായ നിപുണയും ഉൾപ്പെട്ടിരുന്നു. സിഎംആർഎൽ എംഡി ശശിധരൻ കാർത്തിയുടെ മകൻ ശരൺ എസ് കർത്തയെ ഇഡി ഇന്ന് ചോദ്യം ചെയ്യും.
അതേസമയം ഇതുവരെ ഇദ്ദേഹം ചോദ്യം ചെയ്യലിനായി എത്തിച്ചേർത്തന്നിട്ടില്ലെന്നാണ് വിവരം. സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഈടപാടുമായി ബന്ധപ്പെട്ട വിവരങ്ങളാകും ചോദിച്ചറിയുക. കേസിലെ പ്രതിപ്പട്ടികയിലുൾപ്പെട്ട മുൻ മുഖ്യമന്ത്രിയുടെ മകൾ വീണ ടിയെ ബുധനാഴ്ച ഇഡി ചോദ്യം ചെയ്യും. ബുധനാഴ്ച ഹാജരാകണമെന്ന് ഇഡി വീണയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് സേവനത്തിനാണ് വീണ രണ്ടുകോടി 78 ലക്ഷം രൂപ സി എം ആർ എല്ലിൽ നിന്ന് കൈപ്പറ്റിയത് എന്നാണ് ഇഡി അന്വേഷിക്കുന്നത്. കൈപ്പറ്റിയ തുക എന്തിനാണ് ചെലവഴിച്ചതെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
ശരൺ എസ് കർത്തയുടെ ചോദ്യം ചെയ്യലിന് ശേഷം സിഎംആർഎല്ലിന്റെ മറ്റ് ഉദ്യോഗസ്ഥരെയും ഇഡി ചോദ്യം ചെയ്യും. ഈ കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ഒയുടെ കൈയിലുള്ള 134 രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി യുടെ ഹർജി കോടതി അംഗീകരിച്ചിരുന്നു. ഈ രേഖകളുടെയും റെയ്ഡിൽ വീടുകളിൽ നിന്ന് കണ്ടെത്തിയ ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിൽ ആയിരിക്കും ചോദ്യം ചെയ്യൽ.





























