പത്തനംതിട്ട : അടൂരിൽ ഭിക്ഷാടനത്തിനെത്തിയ വയോധികയെ കെഎസ്ആർടിസി ജീവനക്കാരൻ മർദ്ദിച്ചെന്ന് പരാതി. വടികൊണ്ട് കെഎസ്ആർടിസി ജീവനക്കാരൻ തന്നെ അടിച്ചെന്ന് സ്ത്രീ പോലീസിൽ പരാതി നൽകി. ആന്ധ്രാപ്രദേശ് സ്വദേശിനിയാണ് മർദ്ദനത്തിനിരയായത്. ഇവർ വർഷങ്ങളായി ആലപ്പുഴയിലെ താമരക്കുളത്ത് ആണ് താമസിക്കുന്നത്. അടൂർ ബസ് സ്റ്റാന്റിൽ ഭിക്ഷാടനത്തിനെത്തിയ സമയം ആർ വേണു എന്ന ജീവനക്കാരനാണ് സ്ത്രീയെ മർദ്ദിച്ചത്. ബസ് സ്റ്റാന്റും പരിസരവും ഭിക്ഷാടന നിരോധന മേഖലയാണെന്ന് അടൂർ പോലീസ് പറയുന്നു. ഇവിടെ ഭിക്ഷാടനം നടത്തിയ സ്ത്രീയെ ആട്ടിപ്പായിക്കാനാണ് തല്ലിയതെന്നാണ് പോലീസ് പറഞ്ഞത്. വേണു സൂപ്പർവൈസിംഗ് ജോലിയും ചെയ്യുന്നുണ്ടെന്നാണ് വിവരം.
സംഭവത്തെത്തുടർന്ന് സ്ത്രീ സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് ജനറൽ ആശുപത്രിയിലെത്തി ചികിത്സ തേടുകയും ചെയ്തു. അതേസമയം വേണു സ്ത്രീയെ മർദ്ദിച്ചിട്ടില്ലെന്നാണ് കെഎസ്‌ആർടിസി അധികൃതർ പറയുന്നത്. ഭിക്ഷാടന നിരോധന മേഖലയായതിനാൽ സ്ത്രീയെ അവിടെ നിന്ന് മാറ്റിവിടുക മാത്രമേ ചെയ്തുള്ളുവെന്നാണ് അധികൃതർ സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്. സംഭവത്തിൽ അടൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





























