കൊച്ചി : സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ മകൾ വീണ വിജയനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുത്ത നിർണ്ണായക രേഖകൾ പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിലേക്ക് കടക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. ഇതിനായുള്ള നോട്ടീസ് വീണയ്ക്ക് ഉടൻ നൽകും. അന്വേഷണത്തിന്റെ ഭാഗമായി വീണ വിജയന്റെ എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ട് ഇഡി നേരത്തെ മരവിപ്പിച്ചിരുന്നു. കൂടാതെ, വിവിധ ബാങ്കുകളിലായി ഏകദേശം 18 കോടിയോളം രൂപ വരുന്ന 242 അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.
ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായി അറിയാനാണ് ഈ ചോദ്യം ചെയ്യൽ എന്ന് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നു. വീണ വിജയന് പുറമെ സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയ മറ്റുള്ളവരിലേക്കും ഇഡി അന്വേഷണം നീളുന്നുണ്ട്. ഇവർക്ക് നോട്ടീസ് നൽകുന്ന കാര്യത്തിൽ നിലവിൽ തീരുമാനമായിട്ടില്ലെങ്കിലും, കൈക്കൂലി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണെന്ന് ഇഡി വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇഡി റെയ്ഡിനിടെ ഉണ്ടായ പ്രതിഷേധങ്ങളും ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ തല്ലിപ്പൊളിച്ച സംഭവങ്ങളും അന്വേഷണ പരിധിയിൽ വരും.






























