തിരുവനന്തപുരം : യുഡിഎഫ് മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടുപോകുന്നതിൽ അതൃപ്തി പരസ്യമാക്കി മുൻ കെപിസിസി അധ്യക്ഷൻ വി.എം സുധീരൻ. മുഖ്യമന്ത്രി പ്രഖ്യാപനം എത്രയും നേരത്തെ വരുന്നോ അത്രയും നല്ലതാണെന്നും ആളുകൾ ഇതിനായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപനം വൈകുന്നത് ടീം യുഡിഎഫ് എന്ന് പറയുന്ന സംവിധാനത്തിന്റെ കെട്ടുറുപ്പിനെ തന്നെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രഖ്യാപനം വരാത്തതിൽ ജനങ്ങൾക്ക് മാനസികമായ പ്രയാസം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ആർഎസ്പി അടക്കമുള്ള ഘടകകക്ഷികൾ ഇതിനോടകം തന്നെ തങ്ങളുടെ പ്രതിഷേധം അറിയിച്ചു തുടങ്ങിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
പ്രഖ്യാപനം വൈകുന്നതിൽ ഹൈക്കമാൻഡിന് കൺഫ്യൂഷൻ ഉണ്ടോ എന്ന ചോദ്യത്തിന് എല്ലാ ഭാഗത്തുനിന്നുമുള്ള അഭിപ്രായങ്ങൾ ശേഖരിക്കുന്നത് ഒരു ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തിന്റെ ഭാഗമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “ജനാധിപത്യത്തിലെ യജമാനന്മാർ ജനങ്ങളാണ്” എന്ന് വ്യക്തമാക്കിയ സുധീരൻ, ജനങ്ങളുടെ വികാരത്തിന് അർഹമായ പരിഗണന നൽകുക എന്നത് ജനാധിപത്യപരമായ ഔചിത്യമാണെന്നും പറഞ്ഞു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ ഉണ്ടാകുന്ന ഈ കാലതാമസത്തിനെതിരെ കോൺഗ്രസിനുള്ളിലും ഇപ്പോൾ ശബ്ദമുയരുന്നുണ്ട്. എത്രയും വേഗം നല്ലൊരു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.






























