തിരുവനന്തപുരം: മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ അക്കമിട്ട് മറുപടിയുമായി പ്രതിപക്ഷനേതാവ്. മുഖ്യമന്ത്രിയെ കടന്നാക്രമിച്ചും പഴയ സംഭവങ്ങള്‍ ഓര്‍മപ്പെടുത്തിയുമായിരുന്നു വി.ഡി. സതീശന്‍റെ മറുപടി. പയ്യന്നൂരില്‍ സി.പി.എമ്മുകാര്‍ ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയതിനെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും പറയുന്നില്ല. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലുണ്ടായിരുന്ന ഗാന്ധി ചിത്രം തറയിലിട്ടത് കോണ്‍ഗ്രസുകാരാണെന്ന് പോലീസ് സീന്‍ മഹസര്‍പോലും തയാറാക്കും മുമ്പ് മുഖ്യമന്ത്രി പറഞ്ഞത് എവിടെനിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലെന്ന് അദ്ദേഹം ചോദിച്ചു. അന്വേഷണം നടക്കുന്നതിനിടെ ആഭ്യന്തരവകുപ്പിന്‍റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി അഭിപ്രായം പ്രകടിപ്പിച്ചത് നിരുത്തരവാദപരമാണ്. സംഘ്പരിവാറിന്റെ രാഹുല്‍ വേട്ടക്കൊപ്പം തങ്ങളുമുണ്ടെന്ന സന്ദേശമാണ് സി.പി.എം നല്‍കിയത്.നിയമസഭ അടിച്ചു തകര്‍ക്കാനും വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാനും സ്പീക്കറുടെ കസേര മറിച്ചിടാനും ആളുകളെ പറഞ്ഞുവിട്ട പാര്‍ട്ടി സെക്രട്ടറിയായിരുന്നു താനെന്ന് പിണറായി മറന്നുപോയി. അതിനാല്‍ അദ്ദേഹത്തില്‍നിന്ന് നിയമസഭ പെരുമാറ്റച്ചട്ടം പഠിക്കാന്‍ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ല.
മാധ്യമ സിന്‍ഡിക്കേറ്റ് എന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചയാളാണ് പിണറായി. ‘കടക്കൂ പുറത്ത്’, ‘മാറി നില്‍ക്ക് അങ്ങോട്ട്’, തനിക്ക് ചെവിയില്‍ പറഞ്ഞുതരാം’ തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിച്ചതും പിണറായിയാണ്. വാര്‍ത്തസമ്മേളനത്തില്‍ 95 ശതമാനം സമയവും ഏകപക്ഷീയമായി സംസാരിക്കുകയും രണ്ടോ മൂന്നോ ചോദ്യങ്ങള്‍ മാത്രം ചോദിക്കാന്‍ അനുവദിച്ച ശേഷം ഇറങ്ങിപ്പോകുകയും ചെയ്യുന്നതാണ് മുഖ്യമന്ത്രിയുടെ ശൈലി. വയനാട്ടില്‍ കഴിഞ്ഞദിവസം പ്രതിഷേധ പ്രകടനം നടത്തിയ കോണ്‍ഗ്രസുകാര്‍ ദേശാഭിമാനി ഓഫീസില്‍ കടന്നിട്ടില്ല. സംഭവത്തില്‍ കെ.എസ്.യു പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.