ഡൽഹി: രാജ്യത്തെ സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി സിഎന്‍ജി വില വീണ്ടും കൂട്ടി. കിലോയ്ക്ക് ഒരുരൂപയാണ് വര്‍ധിപ്പിച്ചത്. രണ്ടുദിവസത്തിനിടെ സിഎന്‍ജിക്ക് ഉണ്ടാകുന്ന രണ്ടാമത്തെ വിലവര്‍ധനവാണിത്. മേയ് 15ന് നടപ്പാക്കിയ ഇന്ധനവിലവര്‍ധനയില്‍ സിഎന്‍ജിക്ക് രണ്ടുരൂപ വര്‍ധിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും ഒരു രൂപ കൂട്ടിയത്. പുതിയ വില പ്രാബല്യത്തില്‍ വന്നു. ഇതോടെ ദില്ലിയില്‍ സിഎന്‍ജി വില കിലോയ്ക്ക് 80.09 രൂപയായി. ദില്ലി-എന്‍സിആറിലെ നോയിഡയിലും ഗാസിയാബാദിലും സിഎന്‍ജിയുടെ വില 88.70 രൂപയായി. രാജ്യതലസ്ഥാനത്തെ ആയിരക്കണക്കിനു ഓട്ടോറിക്ഷ, ടാക്‌സി കാര്‍ തൊഴിലാളികളെ സിഎന്‍ജി വിലവര്‍ധനവ് രൂക്ഷമായി ബാധിക്കും.
മേയ് 15ന് എണ്ണവിതരണ കമ്പനികള്‍ ഇന്ധനവില കുത്തനെ വര്‍ധിപ്പിച്ചിരുന്നു. പെട്രോളിനും ഡീസലിനും ലിറ്ററിനു മൂന്നുരൂപ വീതമാണ് കൂട്ടിയത്. ഇതോടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധവും അരങ്ങേറിയിരുന്നു. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഇന്ധനവിലയില്‍ ഇത്രയും വലിയ വര്‍ധനവ് ഉണ്ടാകുന്നത്. നഷ്ടം നികത്താനെന്ന പേരിലാണ് എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത്. വിലനിയന്ത്രണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാത്തതിനാല്‍ സാധാരണക്കാരാണ് ദുരിതം അനുഭവിക്കുന്നത്.






























