കൊച്ചി: മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് ഒടുവിൽ സ്വന്തം വീടെന്ന സ്വപ്നം സഫലമായി. നടന്റെ മരണത്തിന് ശേഷം 16 വർഷം വാടകവീട്ടിൽ കഴിഞ്ഞ കുടുംബം ഇപ്പോൾ പുതിയ വീട്ടിലേക്ക് മാറി. കൊച്ചി വെണ്ണലയിലെ പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങ് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്നു. വെണ്ണലയിലെ അംബേദ്കർ റോഡിലുള്ള പുതിയ വീടിന് ‘കൊച്ചിൻ ഹനീഫാസ് എ.ബി. മൻസിൽ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. പിതാവ് എബി മുഹമ്മദിന്റെ പേരിലാകണം തന്റെ വീടെന്നത് കൊച്ചിൻ ഹനീഫയുടെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു.
മൂന്നു നിലകളിലായി അഞ്ച് ബെഡ്‌റൂമുകളുള്ള വീടാണ് നിർമ്മിച്ചിരിക്കുന്നത്. കൊച്ചിൻ ഹനീഫയുടെ ഓർമകൾ എന്നും നിലനിൽക്കുന്ന രീതിയിലാണ് വീടിന്റെ രൂപകൽപന. അദ്ദേഹത്തിന്റെ ചിത്രങ്ങൾ, പുരസ്‌കാരങ്ങൾ, സ്മരണകൾ എന്നിവ വീട്ടിൽ പ്രത്യേകം ഒരുക്കിയ ഇടത്തിൽ സൂക്ഷിച്ചിരിക്കുന്നു.
ഹനീഫയുടെ ഇരട്ടമക്കളായ സഫയും മർവയുമാണ് വീടിന്റെ ഇന്റീരിയർ ഡിസൈനിന് നേതൃത്വം നൽകിയത്. നടൻ വിടവാങ്ങുമ്പോൾ ഇരുവർക്കും വെറും നാല് വയസ്സായിരുന്നു. തലശ്ശേരിക്കാരിയായ ഫാസീല ഹനീഫയുടെ മരണശേഷം ഉറ്റവർ നിർബന്ധിച്ചിട്ടും നാട്ടിലേക്ക് മടങ്ങാൻ കൂട്ടാക്കിയില്ല. പേരിന് മുമ്പ് നാടിനെ അടയാളപ്പെടുത്തിയ വലിയ കലാകാരന്റെ ഓർമകൾ ഈ മണ്ണിൽ തന്നെ ഉണ്ടാകണമെന്ന ആഗ്രഹമായിരുന്നു ഫാസിലയ്ക്ക്. ഭാര്യ ഫാസിലയും മക്കളും കടവന്ത്രയിലെ വാടകവീട്ടിലായിരുന്നു കഴിഞ്ഞ 16 വർഷമായി താമസിച്ചിരുന്നത്.
ഹനീഫയുടെ മരണസമയത്ത് മക്കൾ പ്രായപൂർത്തിയാകാത്തതിനാൽ സ്വത്തുക്കൾ നിയമനടപടികളിൽ കുടുങ്ങിയിരുന്നു. ആ പ്രതിസന്ധികൾ മറികടന്ന ശേഷമാണ് കുടുംബത്തിന് സ്വന്തം വീട് യാഥാർഥ്യമായത്.
സഫയെ സിഎയും മർവയെ സിഎഫും പഠിപ്പിക്കണമെന്ന് ഹനീഫ ഫാസിലയോട് പറയാറുണ്ടായിരുന്നുവത്രെ. രണ്ടുപേരും ഇന്ന് ആ കോഴ്സുകൾ തന്നെയാണ് ഉപ്പയുടെ ആഗ്രഹ പ്രകാരം പഠിക്കുന്നതും. നല്ല രീതിയിൽ ഉമ്മയെ നോക്കി ജീവിക്കണമെന്നാണ് ആഗ്രഹമെന്ന് സഫയും മർവയും പറയുന്നു.
































