തിരുവനന്തപുരം: കൈതമുക്കിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദീർഘനാളായി തുടരുന്ന അതിർത്തി തർക്കത്തിനൊടുവിലാണ് ചാമക്കട സ്വദേശിയായ വിശാഖിനെ കൊല്ലപ്പെടുത്തിയത്. വിശാഖിന്റെ അയൽവാസിയും ബന്ധുവുമായ പ്രദീപും സംഘവുമാണ് കൊലക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ നഗരമധ്യത്തിലെ ചാമക്കടയിൽ വെച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്.
വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് KL 27 H 9286 രജിസ്ട്രേഷൻ നമ്പറിലുള്ള വെള്ള നിറത്തിലുള്ള മാരുതി ആൾട്ടോ കാറിലെത്തിയ മൂന്നോ നാലോ പേരടങ്ങുന്ന സംഘം വിശാഖിനെ മാരകായുധങ്ങളാൽ ആക്രമിച്ചത്. കൈ, കാൽ, വയർ എന്നിവിടങ്ങളിൽ ഗുരുതരമായി വെട്ടേറ്റ വിശാഖ് സംഭവസ്ഥലത്ത് തന്നെ ഗുരുതരാവസ്ഥയിലായി. ആക്രമണത്തിന് പിന്നാലെ പ്രതികൾ കാറിൽ രക്ഷപ്പെടുകയായിരുന്നു.
കൊലപാതകത്തിന് പിന്നിൽ ഏറെ നാളായി തുടരുന്ന അതിർത്തി തർക്കമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വിശാഖും പ്രദീപും ബന്ധുക്കളായിരുന്നുവെന്നും ഇരുവരും തമ്മിൽ മുമ്പും നിരവധി തവണ സംഘർഷങ്ങളും കേസുകളും ഉണ്ടായിരുന്നുവെന്നും അന്വേഷണ സംഘം അറിയിച്ചു. ആറ് മാസം മുൻപ് നടന്ന സമാന സംഘർഷത്തിൽ പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് പ്രതിയായിരുന്നുവെന്നും പോലീസ് പറയുന്നു. കൊല്ലപ്പെട്ട വിശാഖിന് ചെറിയ തോതിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികളുടെ പ്രതികരണം.





























