ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് നേരെ വധഭീഷണി. പണം കൈപ്പറ്റി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് പൂട്ടണമെന്നും അല്ലാത്തപക്ഷം വധിക്കുമെന്നുമാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. പണം വാങ്ങി എത്രയും വേഗം തന്റെ എക്സ് അക്കൗണ്ട് അവസാനിപ്പിക്കണം എന്നതാണ് ഭീഷണിപ്പെടുത്തിയവരുടെ പ്രധാന ആവശ്യം. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ അമേരിക്കയിൽ വെച്ചാണെങ്കിൽ പോലും അദ്ദേഹത്തെ വധിക്കുമെന്ന് സന്ദേശത്തിൽ പറയുന്നു.
ഒരു അജ്ഞാത നമ്പറിൽ നിന്നും ഹിന്ദി ഭാഷയിലാണ് ഈ ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. അഭിജിത് ദീപ്കെ തന്നെ ഈ സന്ദേശം തന്റെ എക്സ് പോസ്റ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ, രാജ്യസുരക്ഷയെയും ഐടി നിയമങ്ങളെയും ബാധിക്കുന്ന കാര്യങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അഭിജിത്തിന്റെ എക്സ് ഹാൻഡിൽ അധികൃതർ പൂട്ടിച്ചിരുന്നു. എന്നാൽ പിന്നീട് വലിയ ജനപിന്തുണയോടെ അദ്ദേഹം പുതിയ അക്കൗണ്ട് ആരംഭിച്ചു. എന്തടിസ്ഥാനത്തിലാണ് അക്കൗണ്ട് പൂട്ടിയതെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.






























