ഡൽഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണിന്റെ സാഹചര്യത്തില്‍ രാജ്യത്തെ കോളേജുകളിൽ പുതിയ ബാച്ചിന്റെ പ്രവേശനം വൈകും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പുതിയ വിദ്യാർത്ഥികളുടെ പഠനം സപ്തംബറിൽ തുടങ്ങിയാൽ മതിയെന്നാണ് യുജിസി നിയോഗിച്ച സമിതിയുടെ നിര്‍ദ്ദേശം. കോളേജുകളിലും ഐഐടി ഉൾപ്പടെ സ്ഥാപനങ്ങളിലും ഇത് ബാധകമാണ്.
നേരത്തെ ജൂലൈ പകുതിയോടെയായിരുന്നു കോളേജുകളിലെ പ്രവേശനം നടത്തിയിരുന്നത്. ഇത്തവണ സെമസ്റ്റര്‍, വാര്‍ഷിക പരീക്ഷകളും സാധാരണ നടത്തിയിരുന്ന സമയത്ത് നടത്താൻ കഴിഞ്ഞേക്കില്ല. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണിനെത്തുടര്‍ന്ന് രാജ്യത്ത് കോളേജുകളുള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഇതോടെ നേരത്തെ നിശ്ചയിച്ചിരുന്ന പരീക്ഷകളും മാറ്റിവെച്ചിരിക്കുകയാണ്.