ചെങ്ങന്നൂർ: സംസ്ഥാനാ ടിസ്ഥാനത്തിൽ സ്വകാര്യ ബസിന്റെ നിറം മാറ്റത്തെത്തുടർന്ന് യാത്രക്കാരുടെയും ബസ് ഉടമകളുടെയും വ്യാപക പരാതിയും പ്രതിഷേധവുമുണർന്നു. കാഴ്ചക്കുറവുള്ള വയോജനങ്ങൾക്കിടയിലാണ് ഏറെ പരാതി ഉയർന്നിരിക്കുന്നത്. ഗ്രാമങ്ങളിലെ റോഡിലൂടെ ഹോൺ മുഴക്കി വന്നിരുന്ന ബസുകളുടെ നിറം നോക്കിയായിരുന്നു വയോധികരിൽ അധികം പേരും ബസ് കയറിയിരുന്നത്. അവർ ആശുപത്രിയിലേക്കും മറ്റ് സ്വകാര്യ ആവശ്യങ്ങൾക്കും പോകുകയും വരികയും ചെയ്തതിരുന്നത് ഇപ്രകാരമായിരുന്നു. അടുത്തു നിൽക്കുന്ന ആളിനോടോ, നിർത്തിയിട്ടിരിക്കുന്ന ബസിലെ ജീവനക്കാരോടോ അന്വേഷിക്കാതെ തന്നെ വയോജനങ്ങൾക്ക് അനായാസേന ബസിന്റെ നിറം മാത്രം നോക്കി കയറി അവരുടെ കാര്യങ്ങൾക്ക് പോയി വരുമായിരുന്നു.
ബസിന്റെ നിറം നോക്കിയാൽ ഇവർക്കു മനസിലാകുമായിരുന്നു ഇത് തന്റെ വീടിന്റെ വാതിൽക്കൽ കൂടി പോകുന്ന ബസ് ആണെന്ന്. എന്നാൽ സംസ്ഥാനമൊട്ടാകെ ബസിന്റെ നിറം മാറ്റിയതോടെ കാര്യങ്ങൾ കുഴപ്പത്തിലായി. വയോധികരായ സ്ത്രീകളും പുരുഷന്മാരുമടക്കം വല്ലാതെ വിഷമിക്കുകയാണ്. ഉൾനാടൻ പ്രദേശങ്ങളിലെ റൂട്ടുകളിലാണ് ഈ പ്രശ്നം കൂടുതൽ അനുഭവിക്കുന്നത്. അതേ സമയം ബസിലെ നിറം മാറുന്നതിനെ എതിർത്തു കൊണ്ട് ചില സ്വകാര്യ വ്യക്തികൾ കോടതിയെ സമീപിച്ചിരുന്നു. അതിനൊക്കെ സമീപകാലത്ത് ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്.
ഇതിന്റെ ചുവടുപിടിച്ച് വിവിധ ഇടങ്ങളിൽ സ്വകാര്യ ബസുടമകൾ കോടതിയെ സമീപിക്കാനൊരുങ്ങുകയാണിപ്പോൾ. കെ.എസ്.ആർ.ടി ബസുകളാകട്ടെ ബസിന്റെ വശങ്ങളിലും, പുറകുവശത്തും സ്വകാര്യ പരസ്യം കൊടുത്ത് കാശു വാങ്ങുമ്പോൾ അതിനുള്ള അനുമതി എല്ലാ നികുതികളും കൊടുക്കുന്ന സ്വകാര്യ ബസുടമകൾക്കില്ലന്നുള്ളതും അവരുടെ പരാതിയാണ്.





























