ബൊളീവിയ : കമ്യൂണിസ്റ്റ് വിപ്ലകാരി ചെഗുവേരയെ വെടിവച്ചുകൊന്ന മുന്‍ ബൊളീവിയന്‍ കമാന്‍ഡര്‍ മരിയോ ടെറാന് സലാസര്‍ (80) മരിച്ചു. വാര്‍ധക്യസഹജമായ സുഖത്തെ തുടര്‍ന്നായിരുന്നു മരണം. കിഴക്കന്‍ നഗരമായ സാന്താക്രൂസ് ഡിലാസിയറയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ട് ക്യൂബന്‍-അമേരിക്കന്‍ സിഐഎ ഏജന്റുമാരുടെ സഹായത്തോടെ ബൊളീവിയന്‍ സൈന്യം 1967 ഒക്ടോബര്‍ എട്ടിനാണ് ചെയെ പിടികൂടിയത്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ചെയെ ലാഹിഗുവേര ഗ്രാമത്തിലെ ഉപേക്ഷിക്കപ്പെട്ട സ്കൂളില്‍ കൊണ്ടുവന്നു, അവിടെ അദ്ദേഹം രാത്രി കഴിച്ചു. കമ്മ്യൂണിസ്റ്റ് വിരുദ്ധനായ അന്നത്തെ ബൊളിവീയന്‍ പ്രസിഡന്റ് റെനെ ബാരിയന്റോസിന്റെ ഉത്തരവ് പ്രകാരം ടെറാന് ചെയെ വെടിവച്ചുകൊന്നു.
തന്റെ ജീവിതത്തിലെ ഏറ്റവും മോശം നിമിഷമായിരുന്നു അതെന്ന് ടെറാന് പിന്നീട് പറഞ്ഞിരുന്നു. ആ നിമിഷം ചെയെ വലിയ മനുഷ്യനായി തോന്നി. അദ്ദേഹത്തിന്റെ കണ്ണുകള്‍ തീവ്രമായി തിളങ്ങുന്നുണ്ടായിരുന്നു – ടെറാന് ഓര്‍ത്തു. തന്നെ കൊല്ലാനാണ് ടെറാന് വന്നിട്ടുളളതെന്ന് ചെയ്ക്ക് മനസിലായിരുന്നു. “നിങ്ങള്‍ ഇപ്പോള്‍ വന്നിരിക്കുന്നത് എന്നെ കൊല്ലാനാണ് എന്നെനിക്കറിയാം. വെടിവെച്ചോളൂ, ഭീരൂ… നിങ്ങള്‍ വെറുമൊരു മനുഷ്യനെ മാത്രമാണ് കൊല്ലാന്‍ പോകുന്നത്…’ അദ്ദേഹം പറഞ്ഞു. ടെറാന്റെ തോക്കില്‍ നിന്നുതിര്‍ന്ന വെടിയുണ്ടകള്‍ ചെയുടെ കൈയിലും, കാലിലും, കഴുത്തിലും തുളച്ചുകേറി.





























