കാസർഗോഡ് : മുൻ എം.എൽ.എ കെ.എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുജിത്തിനെതിരെയാണ് ജില്ലാ പോലീസ് മേധാവി നടപടിയെടുത്തത്. കാസർഗോഡ് ജില്ലയിലെ ‘പോലീസ് ഫ്രണ്ട്സ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു സുജിത്തിന്റെ വിവാദ പരാമർശം. മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സുജിത്ത് അധിക്ഷേപം നടത്തിയത്.
“ഉറക്കത്തിൽ പോലും മതം മാത്രം പറയുന്ന കെ.എം ഷാജിക്ക് പിണറായി വിജയന്റെ മുന്നിൽ നിവർന്നു നിൽക്കാൻ മുട്ടുവിറയ്ക്കും” എന്നായിരുന്നു പോസ്റ്റിലെ ഉള്ളടക്കം. ഇത്തരമൊരു പരാമർശം വലിയ രീതിയിലുള്ള വർഗീയ പ്രചാരണമാണെന്ന് ചൂണ്ടിക്കാട്ടി പരാതി ഉയർന്നതിനെ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവി സുജിത്തിനെ സസ്‌പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.





























