ഡൽഹി : തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നു. സ്ഥാനാർത്ഥി നിർണയത്തിൽ വലിയ പാളിച്ചകൾ ഉണ്ടായെന്നും, ചില നേതാക്കൾ ഏകപക്ഷീയമായാണ് തീരുമാനങ്ങൾ എടുത്തതെന്നും യോഗത്തിൽ വിമർശനം ഉയർന്നു. സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിക്കുന്ന സാഹചര്യം ഉണ്ടായതാണ് തോൽവിക്ക് പ്രധാന കാരണമായി ചില അംഗങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് പാറശാല ഏരിയ കമ്മിറ്റിയിൽ വിമർശനം ഉയർന്നു.
പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും നിലപാടുകൾ പാർട്ടിയുടെ പരാജയത്തിന് കാരണമായെന്ന് പാലക്കാട്, നിലമ്പൂർ ഏരിയ കമ്മിറ്റികളിലും അഭിപ്രായമുയർന്നിട്ടുണ്ട്. സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിൽ ചില നേതാക്കൾ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചത് വൻ പാളിച്ചയായെന്ന് കേന്ദ്ര കമ്മിറ്റിയിൽ അംഗങ്ങൾ പറഞ്ഞു. കൃത്യമായ ഇടപെടലുകൾ നടത്തിയിരുന്നുവെങ്കിൽ വിമത നീക്കങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും അഭിപ്രായം ഉയർന്നു. വിമതരുടേത് ആസൂത്രിതമായ നീക്കമാണെന്ന പൊളിറ്റ് ബ്യൂറോയുടെ റിപ്പോർട്ടിലെ കണ്ടെത്തൽ കേന്ദ്ര കമ്മിറ്റി ചർച്ചകളിൽ അംഗങ്ങൾ തള്ളിക്കളഞ്ഞു.
പാർട്ടിക്കുള്ളിലെ വിമർശനങ്ങൾ സ്വാഭാവികമാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പ്രതികരിച്ചു. വിമർശനവും സ്വയം വിമർശനവും തെറ്റുകൾ തിരുത്തലും പാർട്ടിയുടെ സാധാരണ നടപടിക്രമമാണെന്നും, പുറത്തുവരുന്ന ചില വാർത്തകൾ സോഷ്യൽ മീഡിയ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.





























