തിരുവനന്തപുരം : സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷാഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും . പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വൈകിട്ട് മൂന്ന് മണിക്കാണ് ഫലപ്രഖ്യാപനം നടത്തുന്നത്. നേരത്തെ മെയ് 22-ന് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് മെയ് 26-ലേക്ക് മാറ്റുകയായിരുന്നു. എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കുന്ന സമയത്ത് സംസ്ഥാനത്ത് മന്ത്രിസഭ രൂപീകരണം നടക്കാത്തതിനാൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു ഫലം പ്രസിദ്ധീകരിച്ചിരുന്നത്. എന്നാൽ നിലവിൽ പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതലയേറ്റ സാഹചര്യത്തിൽ അദ്ദേഹം തന്നെയാകും ഹയർ സെക്കൻഡറി ഫലം പ്രഖ്യാപിക്കുക.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ പരീക്ഷ നടത്താൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ അവിടുത്തെ വിദ്യാർത്ഥികൾക്ക് അവരുടെ ഒന്നാം വർഷ പരീക്ഷയിലെ മാർക്കിനൊപ്പം ബോണസ് മാർക്ക് കൂടി ചേർത്താണ് ഫലം തയ്യാറാക്കിയിരിക്കുന്നത്. ഗൾഫിലെ പരീക്ഷാ കോർഡിനേറ്ററുമായി ആശയവിനിമയം നടത്തിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഈ വിദ്യാർത്ഥികളുടെ ഫലവും ചൊവ്വാഴ്ച തന്നെ മന്ത്രി പ്രഖ്യാപിക്കും.






























