കൊച്ചി: ലൈംഗികാരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. അറുപത് വയസ്സുള്ള പരാതിക്കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കേണ്ട യാതൊരു കാര്യവും തനിക്കില്ലെന്ന് താരം വീഡിയോയിലൂടെ തുറന്നടിച്ചു. ഇത്തരം വ്യാജ കേസുകളെ ഭയമില്ലെന്നും തന്റെ സത്യസന്ധത സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുടുംബവുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് പരാതിക്കാരിയെന്ന് ഷിയാസ് പറഞ്ഞു. തന്റെ വിവാഹത്തിൽ ഉൾപ്പെടെ പങ്കെടുത്ത ഇവർ ഉമ്മയിൽനിന്നും ഭാര്യയിൽനിന്നും സഹോദരിയിൽനിന്നും വലിയ തുകകളും സ്വർണ്ണവും കൈപ്പറ്റിയിട്ടുണ്ട്. ഇത് തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെത്തുടർന്ന് ഇവർക്കെതിരെ താൻ നിയമനടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ നോട്ടീസ് ലഭിച്ചതോടെയാണ് തനിക്കെതിരെ പീഡനാരോപണവുമായി ഇവർ പോലീസിനെ സമീപിച്ചതെന്ന് ഷിയാസ് വിശദീകരിക്കുന്നു.
വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമായ താൻ വളരെ മാന്യമായാണ് ജീവിക്കുന്നതെന്നും കേരളാ പോലീസിലും നിയമവ്യവസ്ഥയിലും പൂർണ്ണ വിശ്വാസമുണ്ടെന്നും താരം കൂട്ടിചേർത്തു. നേരത്തെയും സമാനമായ രീതിയിൽ ഒരു കള്ളക്കേസിനെ അതിജീവിച്ച വ്യക്തിയാണെന്നും സത്യം പുറത്തുകൊണ്ടുവരാൻ അവസാനം വരെ പോരാടുമെന്നും ഷിയാസ് വ്യക്തമാക്കി. കുടുംബം പൂർണ്ണ പിന്തുണയുമായി തനിക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പോലീസ് സ്റ്റേഷനിലാണ് ഷിയാസ് കരീമിനെതിരെ സ്ത്രീ പരാതി നൽകിയിരിക്കുന്നത്. ലൈംഗികമായും സാമ്പത്തികമായും തന്നെ ചൂഷണം ചെയ്തെന്നും, സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 49 ലക്ഷം രൂപ തട്ടിയെടുത്തെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.





























