റാന്നി: പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ അനധികൃതമായി തടികൾ ഇറക്കി ഡിപ്പോയാക്കി മാറ്റുന്നതായി പരാതി. മുക്കട – ഇടമണ്‍ – അത്തിക്കയം എം.എല്‍.എ റോഡ്, ചെത്തോങ്കര – അത്തിക്കയം റോഡ് തുടങ്ങി നിരവധി സ്ഥലങ്ങളാണിങ്ങനെ ഡിപ്പോയാക്കി മാറ്റിയിരിക്കുന്നത്. റോഡിനിരുവശവുമായി വലിയ നീളന്‍ തടികള്‍ ഇട്ടിരിക്കുകയാണ്. ശബരിമല സീസണ്‍ ആരംഭിച്ചാല്‍ തീര്‍ത്ഥാടകരായ യാത്രക്കാർക്ക് ഇത് ഭീഷണിയായി മാറും. പലപ്പോഴും റോഡ് ബ്ലോക്കാക്കിയാണ് ലോറിയിൽ തടികൾ കയറ്റുന്നത്.
ബാക്കി വരുന്ന തടികള്‍ റോഡരികിൽ കൂട്ടിയിടുകയും ചെയ്യുകയാണ് പതിവ്. കണ്ണമ്പള്ളി ജംങ്ഷന് സമീപം റോഡിന് ഇരുവശവും നീളന്‍ തേക്കുതടികള്‍ ഇട്ടിരിക്കുകയാണ്. വിവിധ ഇടങ്ങളില്‍ നിന്നും ശേഖരിക്കുന്ന തടികള്‍ പിക്കപ്പ് വാഹനങ്ങളില്‍ എത്തിച്ച് ഇടാനുള്ള സ്ഥലവുമായി ഇവിടം മാറ്റുകയാണ്. എന്നാല്‍ വിഷയം ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നും ഇത്തരം അനധികൃത പ്രവൃത്തികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് റോഡ് വിഭാഗം എന്‍ജിനീയര്‍ പറയുന്നു.





























