ന്യൂഡൽഹി: സമൂഹമാധ്യമ റീലുകൾ വൈറലാക്കാമെന്നും ഫോളോവേഴ്‌സിന്റെ എണ്ണം വർധിപ്പിച്ചു നൽകാമെന്നും വാഗ്ദാനം ചെയ്ത് ബിഹാറിലെ മുസാഫർപൂരിലേക്ക് വിളിച്ചുവരുത്തി ഡൽഹി സ്വദേശിയായ പ്രമുഖ സമൂഹമാധ്യമ ഇൻഫ്ലുവൻസറെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. രണ്ട് വയസ്സുള്ള കുഞ്ഞിന്റെ അമ്മയായ യുവതിയാണ് പരാതിക്കാരി. മുസാഫർപുർ എസ്‌കെഎംസിഎച്ച് സെക്ടർ ആസ്ഥാനത്ത് ജോലി ചെയ്യുന്ന എസ്‌എസ്ബി എഎസ്‌ഐ വികാസ് കുമാർ, ഇയാളുടെ കൂട്ടാളി രാജീവ് റായ് എന്നിവർക്കെതിരെയാണ് കേസ്. യുവതിയുടെ പരാതി പ്രകാരം വികാസ് കുമാറിന്റെ ക്ഷണത്തെത്തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബർ ഏഴിനാണ് രണ്ട് വയസ്സുള്ള കുഞ്ഞുമൊത്ത് ഇവർ മുസാഫർപുരിൽ എത്തിയത്. റെയിൽവേ സ്റ്റേഷൻ റോഡിലുള്ള ഹോട്ടലിലാണ് ഇവർക്ക് താമസമൊരുക്കിയത്. അവിടെവെച്ച് എഎസ്ഐയുടെ കൂട്ടാളിയായ രാജീവ് റായ് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നു. തുടർന്ന് വിഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി എഎസ്ഐ വികാസ് കുമാറുമായി ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചു. യുവതി ഇതിനെ ശക്തമായി എതിർത്തപ്പോൾ, കൂടെയുള്ള രണ്ട് വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ ഭയന്നുപോയ യുവതിക്ക് ഇവരുടെ ക്രൂരതയ്ക്ക് വഴങ്ങേണ്ടി വരികയായിരുന്നു.
ഡൽഹിയിൽ തിരിച്ചെത്തിയ യുവതിയെ പ്രതികൾ വീണ്ടും ഫോണിലൂടെ ശല്യം ചെയ്യാൻ തുടങ്ങി. നഗ്ന വിഡിയോകൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്നും 20,000 രൂപയോളം തട്ടിയെടുത്തു. മാനസികമായി തകർന്ന യുവതി ഒടുവിൽ ഭർത്താവിനോട് വിവരങ്ങൾ തുറന്നുപറയുകയായിരുന്നു. തുടർന്ന് എസ്എസ്ബി ആസ്ഥാനത്ത് ഓൺലൈനായി പരാതി നൽകിയതിനെ തുടർന്ന് മൊഴി രേഖപ്പെടുത്താനായി യുവതിയെ മുസാഫർപുരിലേക്ക് വിളിപ്പിച്ചു. എന്നാൽ പരാതി പിൻവലിക്കണമെന്നും മൊഴി മാറ്റണമെന്നും ആവശ്യപ്പെട്ട് പ്രതികൾ വീണ്ടും ഭീഷണിപ്പെടുത്തുന്നതായി യുവതി ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.






























