PFAS രാസവസ്തുക്കളുടെ നിർമ്മാണം മനുഷ്യജീവനും പരിസ്ഥിതിക്കും ഗുരുതര ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇറ്റാലിയൻ സർക്കാർ പ്ലാന്റ് അടച്ചുപൂട്ടിയിരുന്നു. കമ്പനി ഉൽപ്പന്നങ്ങളും പേറ്റന്റുകളും ഇന്ത്യയിലെ ലക്ഷ്മി ഓർഗാനിക്സ് (Viva Life Sciences) എന്ന കമ്പനി സ്വന്തമാക്കി.
തിരുവല്ല : പരിസ്ഥിതി ദുരന്തങ്ങള്‍ക്ക് കാരണമാകുന്ന PFAS (Per- and Polyfluoroalkyl Substances) എന്ന ‘Forever Chemical’ വിഭാഗത്തിൽപ്പെടുന്ന അപകടകരമായ രാസവസ്തുക്കളുടെ നിർമ്മാണത്തിനെതിരെ റിജോ വള്ളംകുളം ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി. 176/90/0/2026 നമ്പര്‍ ആയി മനുഷ്യാവകാശ കമ്മീഷന്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും റിജോ വള്ളംകുളം അറിയിച്ചു. ഇറ്റലിയിൽ ഏറ്റവും വലിയ പരിസ്ഥിതി ദുരന്തങ്ങളിൽ ഒന്നിന് കാരണമായ PFAS രാസവസ്തുക്കളുടെ നിർമ്മാണം മനുഷ്യജീവനും പരിസ്ഥിതിക്കും ഗുരുതര ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2018-ൽ ഇറ്റാലിയൻ സർക്കാർ പ്ലാന്റ് അടച്ചുപൂട്ടിയിരുന്നു. PFAS മലിനീകരണത്തെ തുടർന്ന് നിരവധി മരണങ്ങളും ഗുരുതര ആരോഗ്യപ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ 2024-ൽ പരിസ്ഥിതി നശിപ്പിച്ചെന്ന കുറ്റത്തിന് കമ്പനി എക്‌സിക്യൂട്ടീവുകൾക്ക് ഇറ്റാലിയൻ സർക്കാർ ജയിൽശിക്ഷ വിധിക്കുകയും ചെയ്തു.
തുടർന്ന് 2019-ൽ കമ്പനി ഉൽപ്പന്നങ്ങളും പേറ്റന്റുകളും ലേലത്തിൽ വെച്ചപ്പോൾ ഇന്ത്യയിലെ ലക്ഷ്മി ഓർഗാനിക്സ് (Viva Life Sciences) എന്ന കമ്പനി അവ സ്വന്തമാക്കി. ഇറ്റലിയിൽ അടച്ചുപൂട്ടിയ PFAS ഉത്പാദനവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളും പേറ്റന്റുകളും ഇന്ത്യയിലെ ഒരു കമ്പനി ഏറ്റെടുത്ത പശ്ചാത്തലത്തിൽ സമാന സ്വഭാവത്തിലുള്ള പ്രവർത്തനങ്ങൾ ഇന്ത്യയിൽ ആരംഭിക്കാനുള്ള സാധ്യതകളെക്കുറിച്ചുള്ള ആശങ്കകളാണ് പരാതിയിൽ ഉയർത്തിയിരിക്കുന്നത്. PFAS പോലുള്ള ‘Forever Chemicals’ നിയന്ത്രിക്കുന്നതിന് ഇന്ത്യയിൽ ശക്തമായ നിയമങ്ങളോ വ്യക്തമായ നിയന്ത്രണ സംവിധാനങ്ങളോ നിലവിലില്ലെന്നത് ഗുരുതരമായ പാരിസ്ഥിതികവും മനുഷ്യാവകാശപരവുമായ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ജനങ്ങളുടെ ജീവനും ആരോഗ്യവും ശുദ്ധമായ പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി വിഷയത്തിൽ അടിയന്തിര സർക്കാർ ഇടപെടൽ അനിവാര്യമാണെന്നും ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ ഭാവിയും പൗരന്മാരുടെ അവകാശങ്ങളും സംരക്ഷിക്കാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രതികരിക്കേണ്ട സമയമാണിതെന്ന് റിജോ വള്ളംകുളം പറഞ്ഞു.






























