ബംഗളൂരു : മലയാളി വിദ്യാർത്ഥിനി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ സുൽത്താൻ ബത്തേരി സ്വദേശിക്കെതിരെ പരാതി. കഫേ തുടങ്ങാൻ സഹായിച്ച വയനാട് സ്വദേശി ഹൈനസിനെതിരെയാണ് 20 വയസ്സുകാരിയായ വിദ്യാർത്ഥിനി പരാതി നൽകിയിരിക്കുന്നത്. മടിവാളയിൽ സുഹൃത്തുക്കൾ നടത്തുന്ന കഫേയിൽ പാർട്ട് ടൈം ആയി ജോലി ചെയ്യുകയായിരുന്നു യുവതി. കഫേ നഷ്ടത്തിലായതിനെത്തുടർന്ന് അത് വിൽക്കാൻ സഹായിക്കാം എന്ന് പറഞ്ഞ് എത്തിയ ഹൈനസ് ഈ മാസം 12-നാണ് യുവതിയെ മുറിയിൽ വെച്ച് അതിക്രമത്തിന് ഇരയാക്കിയത്. യുവതിക്ക് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്ത് വെള്ളവും ജ്യൂസും വാങ്ങാൻ പുറത്തുപോയ തക്കം നോക്കിയാണ് ഹൈനസ് ബലംപ്രയോഗിച്ച് പീഡിപ്പിച്ചത്.
സംഭവത്തിന് ശേഷം മടിവാള പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കർണാടക പോലീസിന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്ന് പെൺകുട്ടി ആരോപിക്കുന്നു. പീഡന പരാതി നൽകിയിട്ടും അത് സ്വീകരിക്കാനോ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാനോ പോലീസ് തയ്യാറായില്ല. പോലീസ് സ്റ്റേഷനുള്ളിൽ വെച്ചുപോലും തനിക്ക് ഭീഷണി നേരിടേണ്ടി വന്നതായും കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചതായും യുവതി വെളിപ്പെടുത്തി.






























