റാന്നി : പ്രകൃതിക്ഷോഭത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കും കൃഷി നശിച്ചവർക്കും നഷ്ടപരിഹാരം വൈകുന്നതായി പരാതി. കഴിഞ്ഞ ഒക്ടോബറിൽ ഉരുൾപൊട്ടലിൽ വീടുകളും കൃഷിയിടങ്ങളും പൂർണമായും നശിച്ചുപോയ കുരുമ്പൻമൂഴി-പനംകുടന്ത നിവാസികളാണ് സർക്കാറിന്റെ നഷ്ടപരിഹാരത്തിനായി കാത്തിരിപ്പു തുടരുന്നത്. ഒരു വീട് പൂർണമായും മറ്റൊന്ന് ഭാഗീകമായും നശിച്ചിരുന്നു. ചിലമ്പിക്കുന്നേൽ മനോജിന്റെ വീടാണ് പൂർണമായും നശിച്ചത്.
പൂവത്തുംമൂട്ടിൽ രാഘവന്റെ വീട്ടിൽ വെള്ളം കയറി വാസ യോഗ്യമല്ലാതായി. ഇരുവരുടെയും വീട്ടുപകരണങ്ങളും മറ്റു സാമഗ്രികളും വെള്ളത്തിൽ ഒലിച്ചു പോയിരുന്നു. ഇവരൊക്കെ മാസങ്ങളായി ക്യാമ്പുകളിലും ബന്ധു വീടുകളിലും തുടരുകയാണ്. കൊച്ചു കുട്ടികളും രോഗികളും ഉൾപ്പെടെ ബന്ധു വീടുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഇവരുടെ അവസ്ഥ വളരെ പരിതാപകരമാണ്.
മന്ത്രി ഉൾപ്പെടെ ഉന്നത സംഘങ്ങൾ സ്ഥലം സന്ദർശിച്ച് ഉടൻ വീടുകൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെയും നടപടി ആയിട്ടില്ല. വില്ലേജിൽ ഉൾപ്പെടെ സ്ഥിതിഗതികൾ അറിയാൻ സമീപിക്കുമ്പോൾ പേപ്പറുകൾ മുകളിലേക്ക് കൊടുത്തിരിക്കുന്നു എന്നുമാത്രമാണ് അറിയാൻ കഴിയുന്നത്. അടുത്ത മഴക്കാലത്തിനു മുമ്പെങ്കിലും തങ്ങൾക്ക് നഷ്ടപ്പെട്ടു പോയ വീടിനു പകരം പുതിയ വീടെന്ന സ്വപ്നം പൂവണിയാൻ വേണ്ടി കാത്തിരിക്കുകയാണ് ഇവർ. തുടർച്ചയായി വേനല്‍ മഴ പെയ്യുന്നതോടെ പലരും ഭീതിയിലാണ്.