റാന്നി : യുഡിഎഫ് ഭരണസമിതി നേതൃത്വം നല്‍കുന്ന ബാങ്കിൽ ഇടതുപക്ഷ സഹയാത്രിക നിയമന ലിസ്റ്റിലുള്‍പ്പെട്ടതായി ആരോപണം. ആരോപണത്തിനു പിന്നാലെ പ്രസ്ഥാവനായുദ്ധവുമായി അണികള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. നിയമനത്തിന്‍റെ പേരില്‍ പഴവങ്ങാടിക്കര സർവീസ് സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ അഴിമതി നടന്നതായാണ് ആരോപണം.
കോൺഗ്രസ്സ് പാർട്ടിക്ക് വേണ്ടി വർഷങ്ങളായി ത്യാഗങ്ങൾ അനുഭവിച്ചു നിലകൊണ്ട സാധാരണ പ്രവർത്തകരെ അവഗണിച്ച് കൊണ്ട് പണത്തിനും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഒഴിവ് വന്ന മൂന്നു സീറ്റുകളിൽ ഇടതു പക്ഷ പ്രവർത്തകയായ ജിതിയ രതീഷും പാർട്ടിയിൽ യാതൊന്നും ചെയ്യാത്ത ഒരാൾക്കും ബാങ്കിലെ തന്നെ താത്കാലിക ജോലിയുള്ള ഒരാൾക്കും ലക്ഷങ്ങൾ കൈകൂലി മേടിച്ചു നിയമനങ്ങൾ നൽകിയെന്നാണ് ആരോപണം.
പാർട്ടിക്ക് വേണ്ടി നിലകൊണ്ട പ്രവര്‍ത്തകര്‍ പണത്തിൻ്റെ മുൻപിൽ തോറ്റുപോയതായിട്ടാണ് പ്രസ്ഥാവനയില്‍ പറയുന്നത്. പരീക്ഷയും അഭിമുഖവും നടത്തുന്നതിന് മുൻപ് തന്നെ മൂന്നു പേരെ ബാങ്ക് പ്രസിഡൻ്റും ലീഗൽ അഡ്വൈസർ, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ നേരത്തെ തീരുമാനിച്ചു. അതിനു ശേഷം പരീക്ഷയും അഭിമുഖവും നടത്തി അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികളെ അപമാനിക്കുക ആയിരുന്നു. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച പ്രവർത്തകരെ മാറ്റി നിർത്തി പണത്തിൻ്റെ അടിസ്ഥാനത്തിൽ നിയമനം നടത്തിയ ബാങ്ക് ഭരണ സമിതി പിരിച്ചു വിടണെമെന്ന് അപേക്ഷ നൽകിയ ആളുകളും റാന്നിയിലെ കോൺഗ്രസ്സ് പ്രവർത്തകരും ഒരുപോലെ പറയുന്നു.
അപേക്ഷ നൽകിയ ചിലർക്ക് പ്രശ്നമുണ്ടാക്കാതിരുന്നാല്‍ അടുത്ത അവസരം നൽകാമെന്ന് വാഗ്ദാനം നൽകി ബാങ്ക് പ്രസിഡൻ്റ് ഒതുക്കിയതായും പറയുന്നു. പരീക്ഷക്ക് മുൻപ് ആളുകളെ എടുത്ത പഴവങ്ങാടി സർവീസ് സഹകരണ ബാങ്ക് ബോർഡ് നടപടിക്ക് എതിരെ അപേക്ഷകരുടെ പരാതി ഇതിനോടകം നൽകിയതായും പറയുന്നു.
ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞ പേരുകൾ പോലും അംഗീകരിക്കാത്ത ബോർഡ് പ്രസിഡൻ്റിനെയും ബോർഡ് അംഗങ്ങളെയും മാറ്റി നിർത്തി പ്രവർത്തകരുടെ ആത്മാഭിമാനം സംരക്ഷിക്കാൻ നേതൃത്വം തയ്യാറാകണമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പാർട്ടിയെ ഇല്ലായ്മ ചെയ്യുന്ന ഇത്തരം ആളുകളെ സമൂഹത്തിന് മുമ്പിൽ തുറന്നു കാണിക്കുമെന്നും അല്ലാത്ത പക്ഷം ആത്മാഭിമാനത്തോടെ പ്രവര്‍ത്തിക്കാനാകില്ലെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.