റൂർക്കി: ഉത്തരാഖണ്ഡ് റൂർക്കിയില്‍ അഫ്ഗാൻ വനിതയെ ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്ന് പരാതി. ഡ്രൈ ഫ്രൂട്ട്സ് ബിസിനസ്സ് നടത്തുന്ന യുവതി, പോലീസില്‍ വിവരമറിയിച്ചതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. കായം വ്യാപാരം നടത്തുന്നയാളാണ് തന്നെ പീഡനത്തിനിരയാക്കിയതെന്ന് യുവതി പറഞ്ഞു. ഇയാൾ യുവതിക്ക് മയക്കുമരുന്ന് നൽകിയാണ് പീഡനത്തിനിരയാക്കിയതെന്നാണ് ആരോപണം. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തു വൈദ്യപരിശോധനക്കായി യുവതിയെ റൂർക്കി സിവിൽ ആശുപത്രിയിലേക്ക് മാറ്റി.
ഹരിദ്വാറിൽ നിന്നുള്ള ഫോറൻസിക് സംഘം ഹോട്ടലിൽ നിന്ന് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ബിസിനസ് വിസയിൽ ഡൽഹിയിൽ ബിസിനസ് നടത്തുന്നവരാണ് ഇരുവരും. അഞ്ച് മാസത്തിലേറെയായി ഇരുവരും തമ്മില്‍ പരിചയമുണ്ട്. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതി, ഡൽഹിയിൽ നിന്ന് റൂർക്കിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്തു. അതിനുശേഷം അവർ പ്രതിയെന്ന ആരോപിക്കപ്പെടുന്ന വ്യക്തിയെ കാണാനായി ഫോണില്‍ വിളിച്ചു. പിന്നീട് ഇരുവരും ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു. അവിടെ വെച്ചാണ് യുവാവ് തന്നെ പീഡിപ്പിച്ചുവെന്ന് യുവതി പറയുന്നത്.





























