തിരുവനന്തപുരം: തിരുവനന്തപുരത്ത് സെലിബ്രിറ്റി ഫിസിക്കൽ ട്രെയിനർ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി. താൻ ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായെന്നും അതിജീവിത പറഞ്ഞു. പ്രൈം വോളിബോൾ ലീഗിലെ അഹമ്മദാബാദ്, ചെന്നൈ ടീമുകളുടെ സ്‌ട്രെങ്ത് ആൻഡ് കണ്ടീഷനിങ് പരിശീലകനായ അമൽ മനോഹറിനെതിരെ പോലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാനായില്ല. പ്രമുഖ സെലിബ്രിറ്റി ഫിസിക്കൽ ട്രെയിനറും പരിശീലകനുമായ അമൽ മനോഹറിനെതിരെയാണ് കൊല്ലം സ്വദേശിനി ഗുരുതരമായ പരാതി ഉന്നയിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ സ്ത്രീധനവും യുവതിയുടെ കേസിൽപ്പെട്ട സ്വത്തും ലഭിക്കില്ലെന്ന് കണ്ടതോടെ അമലിന്റെ സമീപനത്തിൽ മാറ്റം വന്നു. താനുമായുള്ള ബന്ധം ഉപേക്ഷിക്കാൻ അമൽ നിർബന്ധിച്ചെന്ന് യുവതി ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്തതോടെ തിരുവനന്തപുരത്തെ വീട്ടിൽ വെച്ച് യുവതി നേരിട്ടത് ക്രൂരപീഡനം. രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി, അടിവയറ്റിൽ ചവിട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു.
തുടർന്ന് യുവതി തിരുവനന്തപുരം മ്യൂസിയം പോലീസിൽ പരാതി നൽകി. പീഡനത്തിനും ശാരീരികമായി ഉപദ്രവിച്ചതിനുമാണ് കേസെടുത്തത്. എന്നാൽ ഈ മാസം ആറാം തീയതിയെടുത്ത കേസിൽ അമലിനെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഉന്നത ബന്ധങ്ങളുള്ള അമൽ കേസ് അട്ടിമറിക്കുമോ എന്ന ആശങ്കയും അതിജീവിതയ്ക്കുണ്ട്. പ്രൈം വോളിബോൾ ലീഗിന് പുറമെ, കേരളാ പൊലീസിന്‍റെ വോളിബോൾ ടീമിന്‍റെയും ഒരു പ്രമുഖ ക്രിക്കറ്റ് താരത്തിന്‍റെയും മുൻ സ്‌ട്രെങ്ത് ആൻഡ് കണ്ടീഷനിങ് പരിശീലകൻ കൂടിയാണ് അമൽ.





























