കാട്ടാക്കട: പേരൂർക്കട ഹാർവിപുരം ഭാവനാനിലയത്തിൽ മായാ മുരളിയെ (39) കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഓട്ടോ ഡ്രൈവർ കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്ത് (31) പിടിയിൽ. മായയുടെ കൊലപാതകം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഒപ്പം താമസിച്ചിരുന്ന രഞ്ജിത്തിനെ പോലീസിന് പിടികൂടാനായത്. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ കമ്പത്ത് നിന്നുമാണ് ഇയാൾ പിടിയിലായത്. മുതിയാവിള കാവുവിളയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീടിനടുത്തെ റബ്ബർ തോട്ടത്തിൽ മേയ് 9-ന് രാവിലെയാണ് മായാ മുരളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.
അന്നുമുതൽ രഞ്ജിത്ത് ഒളിവിലായിരുന്നു. ഓടിച്ചിരുന്ന ഓട്ടോയും, മൊബൈൽ ഫോണും ഉപേക്ഷിച്ചശേഷം കുടപ്പനക്കുന്ന്, മെഡിക്കൽ കോളേജ്, പേരൂർക്കട, നെയ്യാറ്റിൻകര തുടങ്ങി പലയിടത്തും കറങ്ങിനടക്കുന്ന രഞ്ജിത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇയാൾക്കെതിരേ ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു. ഇയാൾ ജില്ലവിട്ട് പോയിട്ടില്ലെന്നും ഉടൻ പിടിയിലാകുമെന്നുമാണ് പോലീസ് പറഞ്ഞിരുന്നത്. യുവതി കൊല്ലപ്പെട്ട് രണ്ടാഴ്ചയോളമായിട്ടും ഇയാളെ പിടികൂടാത്തതിൽ വിവിധയിടങ്ങളിൽനിന്ന് പ്രതിഷേധവും ഉണ്ടായിരിന്നു.





























